കാസർകോട്: സീറ്റ് വിഭജന തർക്കം കാരണം ജില്ലയിലെ യു.ഡി.എഫുമായി നിസ്സഹകരിക്കുവാൻ തീരുമാനമെടുത്തിരുന്ന കേരള കോൺഗ്രസ്, മുതിർന്ന നേതാക്കളുടെ ഇടപെടലിനെ തുടർന്ന് മുൻ തീരുമാനം മാറ്റി.
കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിർദേശം മാനിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എന്നിവരുടെ കർശന നിലപാടിനെ തുടർന്നുമാണ് തീരുമാനം.
ജില്ല പഞ്ചായത്ത് ചിറ്റാരിക്കൽ ഡിവിഷൻ സ്ഥാനാർഥിത്വത്തിൽനിന്ന് ജെയിംസ് മാരൂർ പിൻവാങ്ങും. ഈസ്റ്റ് എളേരി പഞ്ചായത്തിലെ എട്ട്, 10 വാർഡുകളിലെ സ്ഥാനാർഥികളെയും പിൻവലിക്കാൻ തീരുമാനമായി. പനത്തടി, ബളാൽ പഞ്ചായത്തുകളിൽ സൗഹൃദ മത്സരം നടത്താനും തീരുമാനിച്ചു.
മുൻ എം.എൽ.എ കെ.പി. കുഞ്ഞിക്കണ്ണൻ, യു.ഡി.എഫ് ജില്ല കൺവീനർ എ. ഗോവിന്ദൻ നായർ, കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് ജെറ്റോ ജോസഫ്, എം. ജയിംസ് എന്നിവർ പങ്കെടുത്ത ചർച്ചയിലാണ് തീരുമാനമെടുത്തത്.