Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2021 5:44 AM IST Updated On
date_range 16 Feb 2021 5:44 AM ISTകോവിലകം ചിറ ശുചീകരണം തുടങ്ങി
text_fieldsbookmark_border
നീലേശ്വരം: പായലും കുളവാഴയുംകൊണ്ട് മലിനമായ, നൂറ്റാണ്ടുകൾ പഴക്കവും ചരിത്രപ്രാധാന്യമുള്ളതുമായ നീലേശ്വരം കോവിലകം ചിറ ശുചീകരിക്കാനുള്ള ശ്രമങ്ങൾ വീണ്ടും ആരംഭിച്ചു. ഇത്തവണ യന്ത്രസഹായത്തോടെയാണ് ശുചീകരണം നടത്തുന്നത്. രണ്ട് അന്തർ സംസ്ഥാന തൊഴിലാളികളുടെ നേതൃത്വത്തിലാണ് ചിറയിൽ നിന്ന് പായലുകൾ നീക്കി കരയിലേക്കിടുന്ന പ്രവൃത്തി നടക്കുന്നത്. നീലേശ്വരം നഗരസഭയും പടന്നക്കാട് കാർഷിക കോളജ് എൻ.എസ്.എസ് യൂനിറ്റും സംയുക്തമായാണ് ശ്രമങ്ങൾ ആരംഭിച്ചത്. ഏക്കറോളം വിസ്തൃതിയിലുള്ള കോവിലകം ചിറ പായലുകൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ മനുഷ്യാധ്വാനംകൊണ്ട് ഇവ നീക്കം ചെയ്യൽ ഏറെ പ്രയാസകരമാണെന്ന് അധികൃതർക്ക് മനസ്സിലായി. തുടർന്ന് പടന്നക്കാട് കാർഷിക കോളജ് ഡീൻ ഡോ. സുരേഷ് മുൻകൈയെടുത്ത് കാർഷിക സർവകലാശാലയുടെ കോട്ടയം കുമരകം നെല്ല് ഗവേഷണ കേന്ദ്രത്തിൽനിന്ന് യന്ത്രം എത്തിക്കുകയായിരുന്നു. കരയിലും വെള്ളത്തിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന അൻഫിബ്യാൻ ബീഡ് കലക്ടർ യന്ത്രത്തിൻെറ സഹായത്തോടെയാണ് പായൽ നീക്കം ചെയ്യാൻ തുടങ്ങിയത്. 2017ൽ പുതുവർഷ ദിനത്തിൽ സർക്കാറിൻെറ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി നീലേശ്വരം കോവിലകം ചിറ ശുചീകരിച്ചാണ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ചത്. നിരവധി ക്ലബുകളും സന്നദ്ധ സംഘടനകളും ചിറയിലിറങ്ങി പായൽ മുഴുവനായും നീക്കിയിരുന്നു. എന്നാൽ, രണ്ട് മാസങ്ങൾക്കുശേഷം വീണ്ടും പായൽ നിറഞ്ഞു. ഇപ്പോൾ യന്ത്രസഹായത്തോടെ ആരംഭിച്ച പായൽ നീക്കൽ പരിപാടി എത്രത്തോളം വിജയിക്കുമെന്ന് വരുംനാളുകളിൽ മാത്രമേ അറിയാൻ കഴിയൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story