Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Feb 2021 12:00 AM GMT Updated On
date_range 9 Feb 2021 12:00 AM GMTസാന്ത്വന സ്പര്‍ശം അദാലത്തിൽ പരാതികളുമായെത്തിയത് ആയിരങ്ങൾ
text_fieldsbookmark_border
കോവിഡ് മാനദണ്ഡം മറന്ന് ജനക്കൂട്ടം കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ സാന്ത്വനസ്പർശം പരാതി പരിഹാര അദാലത്തിൽ പരാതികളുമായെത്തിയത് ആയിരങ്ങൾ. മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും ആളുകൾ അടുത്തടുത്തായി വരിനിന്നതോടെ സാമൂഹിക അകലം വാക്കുകളിൽ മാത്രമായി. ഇതോടെ കോവിഡ് മാനദണ്ഡങ്ങൾ മറന്ന നിലയിലായിരുന്നു ആളുകൾ. പരാതിക്കാർക്ക് പ്രത്യേകം ടോക്കൺ ഏർപ്പെടുത്തിയാണ് താലൂക്ക് ഓഫിസ് കോമ്പൗണ്ടിലേക്ക് കടത്തിവിട്ടതെങ്കിലും താലൂക്ക് ഓഫിസിന് പുറത്ത് വൻ ജനക്കൂട്ടമാണ് രാവിലെ മുതൽ കൂടിയത്. കിടപ്പിലായവരെയും എൻഡോസൾഫാൻ ബാധിതരുൾെപ്പടെയുള്ള രോഗികളെയും അദാലത്തിൽ കൊണ്ടുവരേണ്ടതില്ലെന്ന കർശന നിർദേശമുണ്ടായിരുന്നെങ്കിലും ഇതെല്ലാം ലംഘിക്കപ്പെട്ടു. എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളെ ഉൾെപ്പടെ എടുത്ത് ചില രക്ഷിതാക്കളെങ്കിലും അദാലത്തിനെത്തിയിരുന്നു. ഇതിൽ ഒരു കുട്ടിക്ക് വീൽചെയർ വിതരണം ചെയ്ത ചടങ്ങും ഔദ്യോഗികമായി സംഘടിപ്പിച്ച് അധികൃതരും കോവിഡ് മാനദണ്ഡം മറികടന്നു. രാവിലെ എട്ട് മണി മുതൽ തന്നെ വിവിധ പരാതികളുമായി ജനം താലൂക്ക് ഒാഫിസിന് മുന്നിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് കാഞ്ഞങ്ങാട്ട് നടന്ന അദാലത്തിൽ പരാതികൾ കേട്ടത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രധാന പ്രശ്നം, പ്രഖ്യാപിച്ച നഷ്ടപരിഹാര തുക ലഭ്യമായില്ല എന്നതുതന്നെയായിരുന്നു. ഇതുസംബന്ധിച്ച് കലക്ടർ ആവശ്യമായ നടപടിയെടുക്കുമെന്നായിരുന്നു മന്ത്രി ശൈലജ ഒരു രക്ഷിതാവിന് നൽകിയ മറുപടി. ജനം പരാതിയുമായി ഒഴുകിയെത്തിയതോടെ ആദ്യ അദാലത്ത് വൈകീട്ട് 7.30 വരെ നീണ്ടു. അഞ്ഞൂറോളം പരാതിക്കാർക്കാണ് മന്ത്രിമാർക്ക് നേരിട്ട് പരാതി സമർപ്പിക്കാൻ കഴിഞ്ഞത്. മറ്റുള്ളവരുടെ പരാതികളിൽ ഉദ്യോഗസ്ഥ തലത്തിൽ തന്നെ പരിഹാരം കാണുമെന്ന ഉറപ്പാണ് പരാതിയുമായെത്തിയവർക്ക് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story