Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 12:00 AM GMT Updated On
date_range 8 Jan 2021 12:00 AM GMTകന്നട-മലയാളം നിഘണ്ടു ഒരുങ്ങുന്നു
text_fieldsbookmark_border
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി ഉദുമ സ്വദേശി ബി.ടി. ജയറാമാണ് നിഘണ്ടു തയാറാക്കുന്നത് കാസർകോട്: കന്നട ഭാഷയിലെ മുഴുവൻ വാക്കുകളും മലയാളത്തിലേക്ക് മൊഴിമാറ്റി കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി നിഘണ്ടു പ്രസിദ്ധീകരണത്തിന് തയാറാകുന്നു. സംസ്ഥാന വാണിജ്യവകുപ്പിൽനിന്ന് വിരമിച്ച കാസർകോട് ഉദുമ ആറാട്ടുകടവ് സ്വദേശിയും ഗ്രന്ഥകർത്താവുമായ ബി.ടി. ജയറാമാണ് നിഘണ്ടു തയാറാക്കുന്നത്. കന്നട ഭാഷക്ക് മലയാളഭാഷാ പദവിന്യാസം എളുപ്പമാക്കാനുള്ള ആധികാരിക റഫറൻസ് ഗ്രന്ഥം രചിക്കാൻ പ്രാപ്തനായ ദ്വിഭാഷ വിദഗ്ധനെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെയാണ്, സർക്കാർ സർവിസിൽനിന്ന് വിരമിച്ചശേഷം തിരുവനന്തപുരത്ത് മറ്റൊരു ജോലിയുമായി കഴിയുകയായിരുന്ന ജയറാമിനെ കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. വി. കാർത്തികേയൻ നായർ യാദൃച്ഛികമായി കണ്ടുമുട്ടുന്നത്. ഇതോടെ നിഘണ്ടു രചനക്ക് ജീവൻവെച്ചു. മാതൃഭാഷക്കൊപ്പം കന്നടയും കൈകാര്യം ചെയ്യുമെന്നതിനാൽ നികുതിവകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിൽ കാസർകോട് ജില്ല ഇൻഫർമേഷൻ ഓഫിസറായി കുറച്ചുകാലം ജോലിചെയ്തിരുന്നു. ഇതും കന്നട-മലയാള ഭാഷാനിഘണ്ടു തയാറാക്കാനുള്ള ദൗത്യം ഏറ്റെടുക്കാൻ അവസരമൊരുക്കി. 2018 നവംബർ 28ന് ദ്വിഭാഷ നിഘണ്ടു തയാറാക്കാനുള്ള ഔദ്യോഗിക ഉത്തരവ് ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ലഭിക്കുന്നതോടെയാണ് തിരുവനന്തപുരത്തെ താമസമവസാനിപ്പിച്ച് ജയറാം ജന്മനാടായ കാസർകോട്ടെത്തിയത്. നിഘണ്ടുവിൽ കന്നട പദത്തിൻെറ ഉച്ചാരണം മലയാള ലിപിയിൽ എഴുതിയിട്ടുണ്ട്. ഓരോ പദത്തിൻെറയും നാനാർഥങ്ങൾ നാടൻ ശൈലിയിലും ചേർത്തു. 1500ലേറെ പേജുകളുള്ള നിഘണ്ടുവിൻെറ ഡി.ടി.പി പ്രിൻറ് ജനുവരിയിൽ പൂർത്തിയാകും. ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ നിർദേശത്തോടെ കന്നടയിലെ വാക്കുകൾ മംഗളൂരുവിലെ ഡോ. മീനാക്ഷി രാമചന്ദ്രനും മലയാളം വാക്കുകൾ എഴുത്തുകാരൻ ഉദുമയിലെ പ്രഫ. എം.എ. റഹ്മാനുമാണ് പരിശോധിച്ചത്. ഇരു ഭാഷകളുടെ സങ്കലനം വിവർത്തകനും എഴുത്തുകാരനും ജയറാമിൻെറ അധ്യാപകനുമായ കാസർകോട്ടെ കെ.വി. കുമാരൻ നിർവഹിച്ചു. ഫെബ്രുവരിയിൽ നിഘണ്ടു പുറത്തിറക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജയറാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story