കണ്ണൂർ സിവിൽ സ്റ്റേഷനിൽ കെ-റെയിൽ വിരുദ്ധ കല്ല് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്
text_fieldsകെ-റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി കണ്ണൂർ കലക്ടറേറ്റ് വളപ്പിൽ പ്രതീകാത്മകമായി സർവേക്കുറ്റി സ്ഥാപിക്കാൻ കുഴികുഴിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍. തുടർന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സുദീപ് ജയിംസിന്‍റെ നേതൃത്വത്തിൽ കുറ്റി സ്ഥാപിച്ചപ്പോള്‍
കണ്ണൂർ: സിൽവർ ലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയ ഇരുപതോളം പ്രവർത്തകർ സിവിൽ സ്റ്റേഷൻ വളപ്പിൽ കെ-റെയിൽ വിരുദ്ധ സർവേ കല്ല് സ്ഥാപിച്ചു.
ജില്ല പ്രസിഡന്റ് സുധീപ് ജെയിംസിന്റെ നേതൃത്വത്തിലാണ് തിങ്കളാഴ്ച ഉച്ചയോടെ കല്ല് നാട്ടിയത്. പിക്കാക്സ് ഉപയോഗിച്ച് കുഴിയെടുത്താണ് കല്ല് സ്ഥാപിച്ചത്. ടൗൺ ഇൻസ്‍പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കല്ലിടൽ തടയാൻ ശ്രമിച്ചതോടെ പ്രവർത്തകരുമായി ഉന്തും തള്ളുമായി. 13 പേരെ കസ്റ്റഡിയിലെടുത്തു. സിൽവർലൈനിനായി അനുമതിയില്ലാതെ സർക്കാർ സർവേ കല്ല് സ്ഥാപിക്കുന്നതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വേറിട്ട പ്രതിഷേധം. ഇതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയൻ സിവിൽ സ്റ്റേഷന് മുന്നിലൂടെ വാഹനത്തിൽ കടന്നുപോയത്. കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്.
സുദീപ് ജെയിംസ്, കെ. കമല്‍ജിത്, സന്ദീപ് പാണപ്പുഴ, ശ്രീജേഷ് കൊയ് ലേരിയന്‍, പ്രനില്‍ മാതുകോത്, പി. ഇമ്രാന്‍, സുധീഷ് കുന്നത്ത്, അൻസിൽ വാഴവളപ്പിൽ തുടങ്ങിയവരെ അറസ്റ്റ് ചെയ്തു നീക്കി.