ചതിരൂരിൽ കാട്ടാന ഇറങ്ങി; വ്യാപകമായി കൃഷി നശിപ്പിച്ചു
text_fieldsചതിരൂർ 110 മേഖലയിൽ ഇറങ്ങിയ കൊമ്പൻ റോഡിലൂടെ നടക്കുന്നു
ഇരിട്ടി: ആറളം പഞ്ചായത്തിലെ ചതിരൂരിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. ചതിരൂർ 110 സങ്കേതത്തിലേക്കുള്ള പ്രധാന റോഡിലാണ് കാട്ടുകൊമ്പനെ കണ്ടത്. ആന പ്രധാന റോഡിലൂടെ നീങ്ങിയതോടെ ഭീതിയിലായ പ്രദേശവാസികൾ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പഞ്ചായത്ത് അംഗം ഷഹീർ ഉടൻ വനം വകുപ്പിനെ വിവരം അറിയിക്കുക ആയിരുന്നു.
തുടർന്ന് കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എം.പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വനപാലകരും ജനപ്രതിനിധിയും നാട്ടുകാരും ചേർന്ന് ആനയെ 8.30 ഓടെ കാട്ടിലേക്ക് തുരത്തി.
വിദ്യാർഥികളും തൊഴിലാളികളും പുറപ്പെടുന്ന സമയത്താണ് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയത്. റോഡിലൂടെ നീങ്ങിയ ആനക്കു മുന്നിൽ വാഹനങ്ങളും ജനങ്ങളും അകപ്പെടാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. 110 സങ്കേതത്തിലെ താമസക്കാർ സ്ഥിരമായി സഞ്ചരിക്കുന്ന വഴിയിലൂടെയാണ് ആന എത്തിയത്. ആറളം വന്യജീവി സങ്കേതത്തിൽ നിന്നാണ് ആന വന്നത്.
ജനവാസ മേഖലയിൽ എത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. 50ൽ അധികം നേത്രവാഴകളും കപ്പ, തെങ്ങ് എന്നിവയും നശിപ്പിച്ചവയിൽ പെടുന്നു. ജോർജ് മാവുംതോട്ടത്തിൽ, ബേബിച്ചൻ ജോർജ് മാവുംതോട്ടത്തിൽ, ചെത്തിമറ്റത്തിൽ വത്സ എന്നിവരുടെ സ്ഥലത്തെ കാർഷികവിളകളാണ് നശിപ്പിച്ചത്. ചെത്തിമറ്റത്തിൽ വത്സയുടെ പട്ടിക്കൂടും തകർത്തു. ആറളം വന്യജീവി സങ്കേതത്തിൽ ഇറങ്ങിയ ആനയാണ് ജനവാസ മേഖലയിൽ ഭീതി വിതച്ചത്.
ആന കൂടുതൽ കൃഷി സ്ഥലങ്ങളിൽ ഇറങ്ങുംമുമ്പ് കാട്ടിലേക്ക് തുരത്തിയതിനാൽ കൂടുതൽ നാശനഷ്ടം സംഭവിക്കാതെ തടയാൻ കഴിഞ്ഞു.
ആറളം ഫാം ഉൾപ്പെടെ പുനരധിവാസമേഖലയിലെ പ്രശ്നക്കാരനായ അഞ്ച് ആനകളിൽ മോട്ടുകൊമ്പൻ ആണ് ചതരൂരിൽ ഇറങ്ങിയത് എന്നാണ് നാട്ടുകാർ പറയുന്നത്.
ആറളം പഞ്ചായത്ത് പ്രസിഡൻറ് വി. ശോഭ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജോർജ് ആലാംപള്ളി, റൈഹാനത്ത് സുബി എന്നിവർ കാട്ടാന കൃഷി നശിപ്പിച്ച പ്രദേശങ്ങൾ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

