പ്രതിസന്ധിയിലാകുന്ന വയനാട് യാത്ര; വരുമോ ചുരംരഹിത പാത?
text_fieldsകേളകം: മണ്ണിടിച്ചലിനെ തുടർന്ന് കൊട്ടിയൂർ-ബോയ്‌സ് ടൗൺ ചുരം പാത താൽക്കാലികമായി അടച്ചു. നിടുംപൊയിൽ-പേര്യ ചുരം പാതയിൽ തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചലിൽ ഗതാഗത തടസ്സം പതിവാകുകയാണ്. യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി അമ്പായത്തോട്-തലപ്പുഴ- 44ാം മൈൽ ചുരംരഹിത റോഡ് വേഗം നിർമിക്കണമെന്ന വാദത്തിന് ജനപിന്തുണയേറുകയാണ്. കണ്ണൂരിൽ നിന്നും വായനാട്ടിലേക്കുള്ള രണ്ട് ചുരം പാതകളിലും തുടർച്ചയായി ഗതാഗതം തടസ്സപ്പെടുമ്പോൾ ജില്ലയിൽനിന്ന് സുരക്ഷിതമായി വയനാട്ടിലെത്താൻ കുറ്റിയാടി ചുരം പാതയെ ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. 1973 നവംബർ മൂന്നിന് റോഡ് നിർമിക്കാൻ കൊട്ടിയൂർ പഞ്ചായത്തിന് ലീസടച്ച് അനുമതി ലഭിച്ചിരുന്നു. അമ്പായത്തോട്ടിൽ നിന്നും താഴെ പാൽചുരം, മേലെ പാൽ ചുരം വഴി കൊട്ടിയൂർ വെസ്റ്റ് ഫോറസ്റ്റിലൂടെ കടന്ന് പാത നിർമിക്കാനായിരുന്നു ഗവർണർ അനുമതി നൽകിയത്. തുടർന്ന് പാത നിർമിച്ചെങ്കിലും വീണ്ടും തടസ്സപ്പെട്ടു. നിലവിലെ അപകടപാതയായ പാൽചുരം - ബോയ്സ് ടൗൺ പാതയുടെ വക്താക്കൾ രാഷ്ട്രീയ സമ്മർദമുയർത്തി വനംവകുപ്പ് മുമ്പ് അനുമതി നൽകിയ പാതക്ക് പാരവെച്ചതാണ് പ്രതിബന്ധമായത്.
ചെങ്കുത്തായ മലകൾ കുത്തനെ കയറിയും പാറക്കെട്ടുകൾ തകർത്തും വനങ്ങൾ തകർത്തും നിർമിച്ച നിലവിലുളള കൊട്ടിയൂർ-വയനാട് ചുരം പാതയിൽ ഇനി വികസന സാധ്യതയില്ല. നിലവിൽ പാതയിലൂടെ സഞ്ചാരം സാഹസികമാണ്. എട്ട് മീറ്റർ വീതിയിൽ നിർമിക്കേണ്ട പാത വയനാട് അതിർത്തിയിൽ പലയിടത്തും അഞ്ച് മീറ്റർ വീതി പോലുമില്ല. 9 ഹെയർപിൻ വളവുകളിൽ നിർമിക്കേണ്ട പാതയിൽ 5 ഹെയർപിൻ വളവുകൾ മാത്രം. ഇതുമൂലം കയറ്റം കുറഞ്ഞില്ല. ചെങ്കുത്തായ മലകളിൽ വാഹനങ്ങൾ കയറാനാവാതെ കിതക്കുകയും പലതും അപകടത്തിലേക്ക് കൂപ്പു കുത്തി ജീവഹാനികളും നിരവധിയുണ്ടായി. ചരക്ക് ലോറികൾ വയനാട്ടിൽനിന്ന് വരുമ്പോൾ കൊക്കയിലേക്ക് പതിച്ച് അപകട മരണങ്ങളുണ്ടായി. ഒരു ഭാഗം പാറക്കെട്ടും വൻമലയും അഗാധമായ കൊക്കയും മുൻഭാഗം അതിലേറെ കയറ്റവും മൂലം പ്രതിവർഷം കോടികളൊഴുക്കിയതും പാഴായി. കണ്ണൂർ വിമാനത്താവളം-വയനാട് നാല് വരിപ്പാത കൊട്ടിയൂർ വഴി നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ചകൾ തുടങ്ങിയതോടെയാണ് നിലവിലെ പാത ഇതിന് യോഗ്യമല്ലെന്ന് ബോധ്യമായത്. നാല് വരിപ്പാത നിർമിക്കുമ്പോൾ ചുരം ഭാഗങ്ങളിൽ രണ്ട് വരി മാത്രം. എന്നാൽ നാല് വരിപ്പാത യാഥാർഥ്യമാവുമ്പോൾ നിർദിഷ്ട ചുരം രഹിത പാതയായ അമ്പായത്തോട്-തലപ്പുഴ പാത പരിഗണിക്കണമെന്നാണ് നാടിന്റെ ആവശ്യം. പ്രകൃതിരമണീയ മലഞ്ചെരിവിലൂടെ നിർമിക്കാവുന്ന പാത യാഥാർഥ്യമായാൽ ജില്ലയുടെ വികസനക്കുതിപ്പിനും വഴിയൊരുക്കും.
നിലവിലെ സാഹചര്യത്തിൽ അമ്പായത്തോട് - തലപ്പുഴ ചുരംരഹിത പാത പ്രാവർത്തികമാക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായി കേളകം പ്രസ് ഫോറം മലയോര വികസന ജനകീയ സമിതിയുടെയും, ആഭിമുഖ്യത്തിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ,പേരാവൂർ, കേളകം, കൊട്ടിയൂർ, കണിച്ചാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ ,വിവിധ സംഘടനപ്രതിനിധികൾ എന്നിവരുടെ യോഗം ആഗസ്റ്റ് എട്ടിന് കേളകം പ്രസ് ഫോറം ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

