കണ്ണൂരിൽ വരള്‍ച്ച ബാധിതപ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാൻ അടിയന്തര നടപടി
text_fieldsകണ്ണൂര്‍: കോര്‍പ്പറേഷന്‍ പരിധിയിലെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ ആവശ്യമായ കുടിവെള്ളമെത്തിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് വ്യാഴാഴ്ച ചേർന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം. ഇതിനുള്ള ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു. കുടിവെള്ള വിതരണത്തിന് കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കണം. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ അതാത് കൗണ്‍സിലര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മേയര്‍ പി. ഇന്ദിര പറഞ്ഞു.
ജലഅതോറിറ്റി കുടിവെള്ള പൈപ്പിലൂടെ കൃത്യമായ വെള്ളം ലഭിക്കാതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ജല അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുമെന്നും പറഞ്ഞു. മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി കൗണ്‍സിലര്‍മാര്‍ അതാത് ഡിവിഷനുകളില്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന് മേയര്‍ നിര്‍ദേശം നല്‍കി. ഓടകളിലെയും തോടുകളെയും മണ്ണും മാലിന്യവും നീക്കം ചെയ്യണം. തൊഴിലാളികളുടെ കുറവുണ്ടെങ്കില്‍ പുറത്തുനിന്നും ഏര്‍പ്പെടുത്തി പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നും പറഞ്ഞു.
ദേശീയ പാത പ്രദേശങ്ങളില്‍ ഓടകള്‍ വൃത്തിയാക്കാന്‍ സാധിക്കാതെ മലിനജലം കെട്ടിക്കിടന്ന് ആളുകള്‍ക്ക് ബുദ്ധിമുട്ടിലാക്കുന്നെണ്ടന്ന് കൗണ്‍സിലര്‍ ബാലന്‍ ചൂണ്ടിക്കാട്ടി. ഹൈവേ അതോറിറ്റിയുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് മേയർ അറിയിച്ചു. മഴക്കാലത്തിനു മുമ്പായി റോഡ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ തീരുമാനിച്ചു. 40 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഡിസ്‌പോസിബിള്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവ കോര്‍പ്പറേഷന്‍ പരിധിയില്‍ ഉപയോഗിക്കുന്നത് കര്‍ശനമായി തടയും. വിവാഹ ആഘോഷ പരിപാടികളില്‍ ഇവ ഉപയോഗിക്കരുതെന്നും അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ കെ.പി. താഹിര്‍, ഉമേഷ് കണിയാങ്കണ്ടി, അനൂപ് ബാലന്‍ എന്നിവർ സംസാരിച്ചു. മുസ് ലിം ലീഗ് മുന്‍ ജില്ല പ്രസിഡന്റ് നഗരസഭ ചെയര്‍മാനുമായ പി. കുഞ്ഞഹമ്മദ്, ആശാ ഭോസ്ലെ, വാല്‍പ്പാറ ദുരന്തത്തില്‍ മരണപ്പെട്ടവര്‍ എന്നിവര്‍ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

