ട്രോളിങ് നിരോധനം; ബോട്ടുകൾ തിരിച്ചുപോയിത്തുടങ്ങി
text_fieldsട്രോളിങ് നിരോധനത്തിനു മുന്നോടിയായി മത്സ്യബന്ധന ബോട്ടുകൾ അഴീക്കൽ തീരത്തണഞ്ഞപ്പോൾ
അഴീക്കൽ: മത്സ്യബന്ധന ബോട്ടുകൾക്കുള്ള ട്രോളിങ് നിരോധനം ഒമ്പതിന് അർധരാത്രി മുതൽ നിലവിൽവരും. ജൂലൈ 31 അർധരാത്രി വരെയാണ് നിരോധനം. ജൂൺ ഒമ്പതിന് അർധരാത്രി 12ന് മുമ്പായി എല്ലാ ബോട്ടുകളും ഹാർബറുകളിൽ പ്രവേശിക്കണമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. അഴീക്കൽ തീരത്ത് മീൻപിടിത്തം നടത്തുന്ന ഇതര സംസ്ഥാന ബോട്ടുകൾ തീരം വിട്ടുപോയിക്കഴിഞ്ഞു. ചൊവ്വ, ബുധൻ ദിവസങ്ങളിലായി പുറമെനിന്നുംവന്ന മത്സ്യബന്ധന ബോട്ടുകൾ അഴീക്കൽ വിട്ട് പോകുമെന്ന് തൊഴിലാളികൾ പറയുന്നു.
ജില്ലയിൽ തലായി, ആയിക്കര, അഴീക്കൽ എന്നീ കടപ്പുറത്താണ് ട്രോളിങ് ഏർപ്പെടുത്തുന്നത്. നിരോധന കാലയളവിൽ മീൻപിടിത്ത ബോട്ടുകൾ കടലിൽ പോകാനോ മത്സ്യബന്ധനം നടത്താനോ പാടില്ലെന്ന് ഫിഷറീസ് വകുപ്പ് ഇതിനകം അറിയിച്ചുകഴിഞ്ഞു. ട്രോളിങ് നിരോധന കാലയളവിൽ കടലോരമേഖലകളിൽ പൊലീസ് നിരീക്ഷണവും കടൽനിരീക്ഷണവും ശക്തമാക്കാനും ട്രോളിങ് നിരോധന മുന്നൊരുക്കം നടത്താനും ജില്ല കലക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു.
കണ്ണൂർ ആയിക്കര മത്സ്യബന്ധന തുറമുഖത്ത് രാത്രി എട്ടിനുശേഷം മത്സ്യത്തൊഴിലാളികളുടേതല്ലാത്ത വാഹനങ്ങൾ കടത്തിവിടുന്നത് നിരോധിക്കും. ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം തുടങ്ങും. ട്രോളിങ് നിരോധന കാലയളവിൽ രക്ഷാപ്രവർത്തനത്തിനും കടൽ പട്രോളിങ്ങിനും രണ്ട് ട്രോൾബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂം കണ്ണൂർ ഫിഷറീസ് അസി. ഡയറക്ടറുടെ കാര്യാലയത്തിൽ പ്രവർത്തനം തുടങ്ങി. ഫോൺ: 04972 732487.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

