കുട്ടികളുമായി പരക്കം പായരുത്
text_fieldsകണ്ണൂർ: സ്കൂൾ വാഹനങ്ങൾ അപകടത്തിൽപെടുന്ന സംഭവങ്ങൾ വർധിക്കുകയാണ്. വ്യാഴാഴ്ച കെ.കെ.എൻ പരിയാരം ഹയർ സെക്കൻഡറി സ്കൂളിനു സമീപം സ്കൂൾ ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ആറ് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. കുരുന്നുകളുമായി നിരത്തുകളിൽ പായുമ്പോൾ പാലിക്കേണ്ട നിയമങ്ങളും ജാഗ്രതയും പലപ്പോഴും കടലാസിൽ മാത്രമാവുകയാണ്.
വിദ്യാർഥികളുടെ യാത്രാസുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, മിക്കവയും നിർദേശം മാത്രമായി മാറുകയാണ്. ഓട്ടവും കുട്ടികളെ കയറ്റുന്നതുമൊക്കെ ഡ്രൈവർമാർക്ക് തോന്നും പോലെ. ചെറുതും വലുതുമായ അപകടങ്ങൾ നിരന്തരമുണ്ടായിട്ടും നടപടിയൊക്കെ പേരിനാണ്.
രണ്ടു മാസം മുമ്പാണ് 36 കുട്ടികളുമായി പോയ ശ്രീകണ്ഠപുരം വയക്കര ഗവ. യു.പി സ്കൂളിന്റെവാൻ മറിഞ്ഞത്. ഇരിക്കൂർ പെരുവളത്ത് പറമ്പിലായിരുന്നു അപകടം. വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്നാണ് നിഗമനം. വാൻ കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 30 കുട്ടികൾക്കാണ് അന്ന് പരിക്കേറ്റത്. സ്കൂളുകളിൽ വാടകക്കെടുക്കുന്ന വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോവുകയാണെന്ന് വ്യാപക പരാതിയുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ കൂത്തുപറമ്പ് നിർമലഗിരിക്കു സമീപം കുട്ടിക്കുന്നിൽ സ്കൂൾ കുട്ടികളെയും കയറ്റി പോവുകയായിരുന്ന വാഹനം തലകീഴായി മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റിരുന്നു. തൊക്കിലങ്ങാടി പ്രിൻസ് ആൻഡ് പ്രിൻസസ് സ്കൂളിലെ വാഹനമാണ് റോഡരികിലെ ട്രാൻസ്ഫോമറിന്റെ ഇരുമ്പ് സുരക്ഷഭിത്തിയും തകർത്ത് തലകീഴായി മറിഞ്ഞത്. അമിത വേഗത്തിൽ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചു നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഹൈസ്കൂൾ വിദ്യാർഥികൾ ഇറങ്ങിയ ശേഷം വാഹനം മറിഞ്ഞതിനാലാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത്. കണ്ണൂര് ശ്രീപുരം സ്കൂളിൽ നിന്ന് വിനോദയാത്രക്കു പോയ ബസ് അപകടത്തിൽപ്പെട്ടത് മാസങ്ങൾക്ക് മുമ്പാണ്. കണ്ണൂര് താഴെചൊവ്വ തെഴുക്കിലെപീടികയിൽ നിയന്ത്രണം വിട്ട് സമീപത്തെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. നിസ്സാര പരിക്കേറ്റ അധ്യാപകരെയും വിദ്യാര്ഥികളെയും മറ്റുവാഹനങ്ങളിലാണ് സ്കൂളിലേക്ക് കൊണ്ടുപോയത്.
നിയമമൊക്കെ കോമഡിയല്ലേ
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുന്നിലും പിന്നിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ വാഹനം എന്ന് വ്യക്തമായി പ്രദർശിപ്പിക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പ് നിർദേശം. കുട്ടികളെ കൊണ്ടുപോകുന്ന മറ്റ് വാഹനങ്ങളിൽ ഓൺ സ്കൂൾ ഡ്യൂട്ടി എന്ന ബോർഡ് വേണമെങ്കിലും പലപ്പോഴും പാലിക്കാറില്ല.
കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകരുതെന്ന നിർദേശവും ഡ്രൈവർമാർ നടപ്പാക്കാറില്ല. സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് 10 വർഷത്തെയെങ്കിലും ഡ്രൈവിങ് പരിചയവും ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ അഞ്ചു വർഷത്തെ പരിചയവും ആവശ്യമാണ്.
സ്കൂൾ വാഹനങ്ങളിൽ ഇത് ഏറക്കുറെ പാലിക്കപ്പെടാറുണ്ടെങ്കിലും ഓൺ സ്കൂൾ ഡ്യൂട്ടി വാഹനങ്ങളിൽ ഒരുവർഷം പോലും അനുഭവപരിചയമില്ലാത്തവരും ഡ്രൈവർമാരായെത്തുന്നുണ്ട്. മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും ഇല്ലാത്തവരാകണം ഡ്രൈവർമാരെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്നുണ്ട്.
വേഗം വില്ലൻ
സ്കൂൾ കുട്ടികളുമായി പോകുന്ന ഓട്ടോകളും ഓട്ടോ ടാക്സികളും പലപ്പോഴും അപകടത്തിൽപെടുന്നുണ്ട്. അമിത വേഗം തന്നെ വില്ലൻ. സ്കൂളുകളിൽ ആവശ്യത്തിന് യാത്രാസംവിധാനമില്ലാതാവുമ്പോൾ ഓട്ടോകളെയും സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കേണ്ട നിലയാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും. മറ്റ് ഓട്ടങ്ങൾക്കിടയിലാണ് ഓട്ടോകൾ രാവിലെയും വൈകീട്ടും കുട്ടികളെ കൊണ്ടുവിടാനായി എത്തുന്നത്.
സ്കൂൾ കുട്ടികളുമായി വരുന്ന വാഹനങ്ങൾക്ക് ഭാരവാഹനങ്ങളടക്കം റോഡിൽ പരിഗണന നൽകാറില്ല. കുട്ടികളുമായി പോകുന്ന കുഞ്ഞുവാഹനങ്ങളെ മറികടക്കുന്നതും വെട്ടിക്കുന്നതുമെല്ലാം അപകടകരമായ നിലയിൽ. സ്കൂൾ വാഹനമിറങ്ങി റോഡ് മുറിച്ചുകടക്കുന്ന കുട്ടികളും അപകടത്തിൽപെടാറുണ്ട്.
കുട്ടികളെ കൊണ്ടുവിടുന്ന വാഹനങ്ങളിൽ ഉള്ളവരും രക്ഷിതാക്കളും ഇക്കാര്യത്തിൽ അതീവ ശ്രദ്ധ കാണിക്കണം. ഫസ്റ്റ് എയ്ഡ് ബോക്സുകൾ അടക്കമുള്ള സംവിധാനങ്ങൾ എല്ലാ സ്കൂൾ വാഹനത്തിലും ഒരുക്കിയിട്ടുണ്ടെന്ന് രക്ഷിതാക്കളും അധ്യാപകരും ഉറപ്പാക്കണം.
കുത്തിപ്പൊളിച്ച് രക്ഷാപ്രവർത്തനം
അപകടത്തിൽപെടുന്ന സ്കൂൾ വാഹനങ്ങളിൽനിന്ന് കുട്ടികളെ പുറത്തെടുക്കലും രക്ഷാപ്രവർത്തനവും അതീവക്ലേശകരമാണ്. വാഹനങ്ങളിൽ എമർജൻസി എക്സിറ്റ് സംവിധാനം ഉണ്ടായിരിക്കണമെന്ന് നിർബന്ധമുണ്ടെങ്കിലും പാലിക്കാറില്ല. കഴിഞ്ഞവർഷം നിർമലഗിരിയിലും പെരുവളത്തു പറമ്പിലും തലകീഴായി മറിഞ്ഞ വാഹനങ്ങളിൽനിന്ന് ഏറെ ബുദ്ധിമുട്ടിയാണ് കുട്ടികളെ പുറത്തെടുത്തത്.
നാട്ടുകാരും പൊലീസും ചേർന്ന് വാതിലുകൾ പൊളിച്ചായിരുന്നു രക്ഷാപ്രവർത്തനം. സ്കൂൾ വാഹനങ്ങളിൽ കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള കോൺവെക്സ് ക്രോസ് വ്യൂ കണ്ണാടിയും വാഹനത്തിനകത്ത് കുട്ടികളെ പൂർണമായി ശ്രദ്ധിക്കാൻ പറ്റുന്ന രീതിയിലുള്ള പാരാബോളിക് റിയർവ്യൂ മിററും ഉണ്ടായിരിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് നിർദേശമുണ്ട്. തീപിടിത്തം പ്രതിരോധിക്കാനായി വാഹനത്തിനകത്ത് ഫയർ എക്സ്റ്റിൻഗ്യുഷറും ഘടിപ്പിച്ചിരിക്കണം.
സീറ്റിങ് കപ്പാസിറ്റി അനുസരിച്ചുള്ള യാത്രയും കടലാസിൽ മാത്രമാണ്. നിന്ന് യാത്ര ചെയ്യാൻ കുട്ടികളെ അനുവദിക്കരുതെന്നും നിയമമുണ്ട്.
പരിയാരത്ത് സ്കൂൾ ബസും കെ.എസ്.ആർ.ടി.സിയും കൂട്ടിയിടിച്ച് ആറ് വിദ്യാർഥികൾക്ക് പരിക്ക്
പയ്യന്നൂർ: പരിയാരത്ത് ദേശീയപാതയിൽ സ്വകാര്യ സ്കൂൾ ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് ആറ് വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാരിക്കും പരിക്ക്. പരിക്കേറ്റ വിദ്യാർഥികളായ കെ. അർണവ്, അന്നപൂർണ രാജേഷ്, അൻവിദ അശോക്, അഹാന ശ്രീജിത്ത്, പി. ഗംഗ, ഇവാൻ ജോബിൻ, ജീവനക്കാരി ഷംന (40) എന്നിവർക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ കെ.കെ.എൻ പരിയാരം സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപത്താണ് അപകടം. വിദ്യാർഥികളുമായി പോവുകയായിരുന്ന പിലാത്തറ മേരിമാത സ്കൂൾ ബസിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി.ബസിടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസിന്റെ മുൻഭാഗം തകർന്നു. നാട്ടുകാരും പരിയാരം പൊലീസുമാണ് പരിക്കേറ്റവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.