സ്വന്തം മകന്റെ കണ്ണില്ലാത്ത ക്രൂരത; ഗീതമ്മക്ക് നാടിന്‍റെ അന്ത്യാഞ്ജലി
text_fieldsഗീതമ്മയുടെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കുന്ന ഭർത്താവ് തങ്കച്ചൻ, മകൾ ജിറ്റി മോൾ, അമ്മ എന്നിവർ
കേളകം: ഒരു നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി അവർ മടങ്ങി. മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ കൊളക്കാട് താന്നിക്കുന്നിലെ ഗീതമ്മക്ക് നാട് കണ്ണീരോടെ വിട നൽകി. അവസാനമായി ഒരു നോക്ക് കാണാനെത്തിയവരും കണ്ണീരണിഞ്ഞാണ് ഗീതമ്മയെ യാത്രയാക്കിയത്. ഭർത്താവ് തങ്കച്ചന്‍റെയും മകൾ ജിറ്റി മോളുടെയും വിലാപം കണ്ടു നിന്നവർക്കും താങ്ങാനായില്ല. വെള്ളിയാഴ്ച രാത്രിയാണ് താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മയെ (55) മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ഗീതമ്മയുമായുള്ള വാക്കുതർക്കത്തിനൊടുവിൽ കിടപ്പുമുറിയിൽവച്ചാണ് ക്രിസ്റ്റി നൊന്ത് പെറ്റ മാതാവിനെ കഴുത്തറുത്ത് കൊന്നത്. ബെംഗളൂരുവിൽ ബി.സി.എ വിദ്യാർഥിയായിരുന്ന ക്രിസ്‌റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് നാട്ടിലെത്തിയതോടെയാണ് കുടുംബാന്തരീക്ഷം കലുഷിതമായത്. ക്രിസ്റ്റി ലഹരിമരുന്നിന് അടിമയായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു.
കൊലപാതകം നടക്കുന്ന സമയത്ത് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കൊലക്കുശേഷം വീട്ടിൽ തങ്ങിയ ക്രിസ്റ്റി പിന്നീട് സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിൽ കേളകം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. റിമാൻഡിൽ കഴിയുന്ന ക്രിസ്റ്റിയെ കൂടുതൽ തെളിവെടുപ്പിനായി വിട്ട് കിട്ടാൻ പൊലീസ് കോടതിയെ സമീപിക്കും.
ഞായറാഴ്ച രാവിലെ ഒമ്പതരയോടെ സംസ്കാര ചടങ്ങുകൾ തുടങ്ങിയത്. അഡ്വ. സണ്ണി ജോസഫ് എം.എൽ.എ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദിര ശ്രീധരൻ, പേരാവൂർ പഞ്ചായത്ത് പ്രസിഡന്‍റ് നിഷബാലകൃഷ്ണൻ, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്‍റ് ട്രീസ പോൾ, ബി.ജെപി ജില്ല പ്രസിഡന്‍റ് ബിജു എളക്കുഴി, മണ്ഡലം പ്രസിഡന്‍റ് പി.ജി. സന്തോഷ്, സി.പി.എം ജില്ല കമ്മറ്റിയംഗം വി.ജി. പത്മനാഭൻ തുടങ്ങി. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക, വ്യാപാര മേഖലയിലെ പ്രതിനിധികളും നൂറ് കണക്കിന് നാട്ടുകാര്യം സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. സംസ്കാര ചടങ്ങുകൾക്ക് കൊളക്കാട് സെന്‍റ് തോമസ് പള്ളി വികാരി ഫാ. തോമസ് പാട്ടാങ്കുളം, അസിസ്റ്റന്‍റ് വികാരം ഫാ. ജോർജ്, താന്നിക്കുന്ന് പള്ളി വികാരി ഫാ. കിരൺ തുടങ്ങിയവർ കാർമ്മികത്യം വഹിച്ചു. തുടർന്ന് ആയിരങ്ങളുടെ കണ്ണീർ പ്രണാമങ്ങളേറ്റുവാങ്ങി മൃതദേഹം കൊളക്കാട് സെന്‍റ് തോമസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

