ഏരിയ നേതൃത്വവുമായി ഉടക്ക്; തായത്തെരു സഖാക്കൾ പുറത്തേക്ക്
text_fieldsകണ്ണൂർ തായെത്തെരുവിലെ സ്തൂപത്തിൽ തായെത്തെരു സഖാക്കൾ എന്നപേരിൽ സി.പി.എം വിമതവിഭാഗം കറുത്ത കൊടിയും ബാനറും സ്ഥാപിച്ചപ്പോൾ
കണ്ണൂർ: ഏരിയ നേതൃത്വവുമായി ഉടക്കി കണ്ണൂർ നഗരത്തിൽ സി.പി.എമ്മിൽനിന്ന് ഒരു വിഭാഗം പുറത്തേക്ക്. കണ്ണൂർ വെസ്റ്റ് മുൻ ലോക്കൽ സെക്രട്ടറി സി.എം. ഇർഷാദ്, തായത്തെരു സെൻട്രൽ മുൻ ബ്രാഞ്ച് സെക്രട്ടറി പി.കെ. ഷംസീർ എന്നിവരുടെ നേതൃത്വത്തിലാണ് നിരവധി പേർ പാർട്ടി വിട്ടത്. തായത്തെരു സഖാക്കൾ എന്നു വിശേഷിപ്പിക്കുന്ന ഇവർ പാർട്ടി മെംബർഷിപ്പിൽനിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നൽകി.
പാർട്ടി വിടുന്നതായി പ്രഖ്യാപിച്ച് തായത്തെരുവിലും പരിസരങ്ങളിലും നിരവധി ഫ്ലക്സ് ബോർഡുകളും ബാനറുകളും ഇവർ സ്ഥാപിച്ചിട്ടുണ്ട്. 'പണ്ടേ ചുവന്നതല്ല ഈ മണ്ണ്. ഞങ്ങൾ പൊരുതി ചുവപ്പിച്ചതാണ് ഈ മണ്ണ്. അടിമയായി ജീവിക്കുന്നതിലും ഭേദം പൊരുതി മരിക്കുന്നതാണ് -തായത്തെരു സഖാക്കൾ'എന്നിങ്ങനെയാണ് ബോർഡുകളിലെ വാചകങ്ങൾ. ചൊവ്വാഴ്ച രാത്രിയാണ് ബോർഡുകൾ പ്രതൃക്ഷപ്പെട്ടത്.
ഏരിയ നേതൃത്വത്തിൻെറ പല നടപടികളെയും തായത്തെരു സഖാക്കൾ ചോദ്യം ചെയ്തിരുന്നു. അതിനെ അടിച്ചമർത്തുന്ന സമീപനമാണ് നേതൃത്വത്തിൽനിന്നുണ്ടായത്. അതാണ് ഇപ്പോൾ പൊട്ടിത്തെറിയിലേക്ക് നയിച്ചത്. മുസ്ലിം ലീഗ് സ്വാധീന കേന്ദ്രമായ കണ്ണൂർ സിറ്റിയിൽ സി.പി.എമ്മിന് സ്വാധീനമുള്ള പ്രദേശമാണ് തായത്തെരു. ഇവിടെ പ്രാദേശിക നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ പാർട്ടി വിടുന്നത് സി.പി.എമ്മിന് കനത്തപ്രഹരമാണ്.