ചിറക്കുനി മേഖലയിൽ പരക്കെ മോഷണം
text_fieldsസി.സി.ടി.വിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം
തലശ്ശേരി: പാലയാട് ചിറക്കുനി ബസാറിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണവും മോഷണശ്രമവും. ചിറക്കുനിയിലെ കലവറ സൂപ്പർ മാർക്കറ്റിൽ കയറി പണം അപഹരിച്ചു. മേശവലിപ്പിൽ സൂക്ഷിച്ച 35,889 രൂപ നഷ്ടപ്പെട്ടു. സ്ഥാപനത്തിനകത്തെ സി.സി ടി.വി കേടുവരുത്തിയ ശേഷമാണ് കവർച്ച നടത്തിയത്.
തൊട്ടടുത്ത ബേക്കറിയുടെ പുറത്തുണ്ടായ സി.സി.ടി.വിയിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യം പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസം പുലർച്ച 1.48ന് ഇരുമ്പ് ചട്ടകവുമായി ഫുൾകൈ ഷർട്ടും പാന്റ്സും ധരിച്ച യുവാവ് സൂപ്പർ മാർക്കറ്റ് സമീപത്തേക്ക് നടന്നുപോവുന്ന ദൃശ്യമാണ് ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ചത്തെ വിൽപന കഴിഞ്ഞ് വിറ്റുവരവ് പണം മേശയിൽ പൂട്ടിയാണ് ജീവനക്കാർ സ്ഥാപനം അടച്ചിരുന്നത്. ഞായറാഴ്ച അവധിയായതിനാൽ സ്ഥാപനം തുറന്നിരുന്നില്ല.
തിങ്കളാഴ്ച രാവിലെ തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് തകർത്തത് ശ്രദ്ധയിൽപെട്ടത്. മാനേജർ ഷിനിത്തിന്റെ പരാതിയെത്തുടർന്ന് ധർമടം പൊലീസെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ശ്വാനസേനയും എത്തി തെളിവെടുത്തു. കലവറയിൽനിന്ന് മണംപിടിച്ച പൊലീസ് നായ് ചിറക്കുനി ബസാറിലൂടെ അണ്ടലൂർ റോഡിലേക്കും ഇവിടെ നിർമാണത്തിലുള്ള വീടിനകത്തേക്കും ഓടിക്കയറി.
കഴിഞ്ഞ ദിവസം ചിറക്കുനി അണ്ടലൂർ റോഡിലെ തുടക്കത്തിലുള്ള മൂന്നോളം പെട്ടിക്കടകളിലും മോഷണം നടന്നിരുന്നു. പഴക്കടയിൽനിന്ന് ഏതാണ്ട് 250ഓളം രൂപ മോഷ്ടിച്ചു. സ്റ്റേഷനറിക്കടകളിലും മോഷണശ്രമം നടന്നു. അന്വേഷണം ത്വരിതപ്പെടുത്തി കച്ചവടക്കാരുടെ ആശങ്ക അകറ്റണമെന്ന് പാലയാട് വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ ധർമടം പൊലീസിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

