വഴിയോരക്കച്ചവടത്തിന് കർശന നിയന്ത്രണം; പരിശോധന ശക്തമാക്കും
text_fieldsതലശ്ശേരി നഗരസഭ സ്ട്രീറ്റ് വെൻഡിങ് കമ്മിറ്റി യോഗത്തിൽ ചെയർമാൻ കാരായി ചന്ദ്രശേഖരൻ സംസാരിക്കുന്നു.
തലശ്ശേരി: പകർച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തിൽ ജാഗ്രത ശക്തമാക്കാൻ തലശ്ശേരി നഗരസഭ സ്ട്രീറ്റ് വെൻഡിങ് കമ്മിറ്റി യോഗത്തിൽ തീരുമാനം. ഷിഗല്ല ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുന്ന സാഹചര്യമായതിനാൽ വഴിയോരക്കച്ചവടക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ കച്ചവടം നടത്തുന്നതായി ശ്രദ്ധയിൽപെട്ടാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശനമായ നടപടിയെടുക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സാധാരണ നടത്തുന്ന പരിശോധനകൾക്ക് പുറമെ വൈകുന്നേരങ്ങളിലും കർശനമായ പരിശോധന ഉണ്ടാകുമെന്ന് ക്ലീൻ സിറ്റി മാനേജർ യോഗത്തിൽ അറിയിച്ചു.
തെരുവോരക്കച്ചവടക്കാർ സ്ഥലം കൈയേറി കച്ചവടം നടത്തുന്നുണ്ടെന്ന പരാതിയിൽ അടിയന്തരമായി പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. വഴിയോരക്കച്ചവടക്കാരുടെയും വ്യാപാരികളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക അദാലത്ത് സംഘടിപ്പിക്കും.
നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ വി. സതി, സി.ഒ.ടി. ഷബീർ, എൻ. സുരേഷ്കുമാർ, സുരേഷ്കുമാർ എന്നിവരും വിവിധ വ്യാപാരി വ്യവസായി സംഘടന നേതാക്കളും തെരുവോര കച്ചവടക്കാരുടെ സംഘടന പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

