തലശ്ശേരി ടൗണിൽ 'പൊടിപൂരം'
text_fieldsതലശ്ശേരി: തകർന്ന റോഡുകൾ നഗരത്തിലെത്തുന്നവരെ പൊടിതീറ്റിക്കുന്നു. നഗരത്തിലെ പ്രധാന കവലകളിൽ പൊടിശല്യം കാരണം ജനം പൊറുതിമുട്ടുകയാണ്. നടപടി സ്വീകരിക്കേണ്ട ഉത്തരവാദപ്പെട്ട അധികൃതരാകട്ടെ തികഞ്ഞ നിസ്സംഗതയിലാണ്.
തകർന്നടിഞ്ഞ റോഡുകളിൽ താൽകാലിക പരിഹാരം കാണാത്തതിനാൽ യാത്രക്കാർ ദിവസവും പൊടി ശ്വസിക്കേണ്ട ഗതികേടിലാണ്. പഴയ ബസ് സ്റ്റാൻഡ്, എം.ജി റോഡ്, ടെലിഫോൺ എക്സ്ചേഞ്ച് കവല, ഒ.വി റോഡ് സംഗമം കവല എന്നിവിടങ്ങളിൽ റോഡ് തകർന്നിട്ട് മാസങ്ങളായി.
നഗരത്തിൽ ഏറ്റവും തിരക്കേറിയ കവലകളാണിവ. ദേശീയപാതയിലേക്കുള്ള വാഹനങ്ങൾ കടന്നുപോകുന്നത് ഇതുവഴിയാണ്. ബസുകൾ മത്സരിച്ച് ഓടിയെത്തുമ്പോൾ തകർന്ന റോഡിലെ പൊടി മുഴുവൻ പരിസരമാകെ വ്യാപിക്കുകയാണ്. ഇവിടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ പൊടി ശല്യത്താൽ ബുദ്ധിമുട്ടുകയാണ്.
പൊടി മാത്രമല്ല, റോഡിൽ ഇളകിക്കിടക്കുന്ന കല്ലുകളും വഴിയാത്രക്കാരുടെ ദേഹത്ത് തെറിക്കുന്ന അവസ്ഥയുമുണ്ട്. എം.ജി റോഡിൽ ഓവുചാലുകൾ വീതികൂട്ടുന്ന പ്രവൃത്തി ഒരു ഭാഗത്ത് നടക്കുന്നുണ്ട്. ഓവുചാലിന്റെ നിർമാണം പൂർത്തിയായാലുടൻ റോഡ് നവീകരണം ആരംഭിക്കുമെന്നാണ് പറഞ്ഞുകേൾക്കുന്നത്.
പഴയ ബസ് സ്റ്റാൻഡ് ജനറൽ ആശുപത്രി മുതൽ എം.ജി റോഡ് മുനിസിപ്പൽ ഓഫിസ് വരെയുള്ള ഭാഗം കോൺക്രീറ്റ് ചെയ്യാനാണ് തീരുമാനം. പൊടിശല്യം തടയാൻ എം.ജി റോഡിൽ ഇപ്പോൾ തകർന്ന ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തി ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.