മാൻഹോളിൽ വീണെന്ന് സന്ദേശം; രക്ഷാപ്രവർത്തനം വെറുതെയായി
text_fieldsമാൻഹോളിൽ നടത്തിൽ തിരച്ചിൽ
തലശ്ശേരി: മാൻഹോളിൽ യുവാവ് വീണെന്ന പരാതി പരിഭ്രാന്തി പരത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിൽ ഒടുവിൽ വൃഥാവിലായി. തലശ്ശേരി ലോഗൻസ് റോഡിലാണ് സംഭവം. അഗ്നിരക്ഷാ സേനയും പൊലീസും മണിക്കൂറുകൾ ശ്രമിച്ചിട്ടും ആരെയും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ 11 ഓടെ തെരുവോരത്ത് കഴിയുന്നയാൾ തലശ്ശേരി ടൗണിലെ അഗ്നിരക്ഷാ നിലയത്തിലെത്തി സുഹൃത്ത് മാൻഹോളിൽ വീണെന്നറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടൻ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.വി. ദിനേശന്റേയും അസി. സ്റ്റേഷൻ ഓഫിസർ വി.കെ. സന്ദീപിന്റേയും നേതൃത്വത്തിൽ പുതിയ സ്റ്റാൻഡിന് സമീപത്തെ ലോഗൻസ് റോഡിലേക്ക് കുതിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങൾ മോട്ടോർ ഉപയോഗിച്ച് കുഴിയിലെ വെള്ളം നീക്കി കുഴിയിലിറങ്ങി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സുഹൃത്ത് വെള്ളത്തിൽ വീഴുന്ന ശബ്ദം മാത്രമാണ് കേട്ടതെന്നും കണ്ടില്ലെന്നും ദൃക്സാക്ഷി പറഞ്ഞു.
ഇതോടെ അഗ്നിരക്ഷാ സേന പൊലീസിന്റെ സഹായം തേടി. സ്ഥലത്തെത്തിയ പൊലീസ് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ പൊലീസും ദൃക്സാക്ഷിയെ ചോദ്യം ചെയ്തു.
സുഹൃത്തുമായി വഴക്കുണ്ടായെന്നും പിന്നീട് കണ്ടില്ലെന്നും കുഴിയിൽ വീണതാണോ എന്നറിയില്ലെന്നും പറഞ്ഞതോടെ മണിക്കൂറുകൾ നീണ്ട തിരച്ചിൽ നിർത്തി. കുഴിയുടെ അടിത്തട്ട് വരെ വിശദമായി പരിശോധിച്ചെന്നും ഒന്നും കണ്ടെത്താനായില്ലെന്നും അഗ്നിരക്ഷാ നിലയം ഓഫിസർ സി.വി. ദിനേശൻ പറഞ്ഞു. ലോഗൻസ് റോഡിൽ കോൺക്രീറ്റ് പണി നടക്കുന്നതിനായി റോഡ് അടച്ചിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

