മകളെ പുഴയിൽ തള്ളിയിട്ട് കൊന്ന കേസ്: പ്രതിയുടെ മനോനില പരിശോധിക്കും
text_fieldsതലശ്ശേരി: പിഞ്ചുമകളെ പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ മനോനില പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജയിലധികൃതർക്ക് തലശ്ശേരി എ.സി.ജെ.എം കോടതിയുടെ നിർദേശം. തലശ്ശേരി കുടുംബ കോടതിയിലെ ജീവനക്കാരൻ പാട്യം പത്തായക്കുന്നിലെ കെ.പി. ഷിനു എന്ന ഷിജുവിനെ തിങ്കളാഴ്ച ഹാജരാക്കിയപ്പോഴാണ് മജിസ്ട്രേറ്റ് എം. അനിൽ പരിശോധനക്ക് ഉത്തരവിട്ടത്.
ഇപ്പോൾ റിമാൻഡിൽ കഴിയുന്ന പ്രതിയെ തെളിവെടുക്കാൻ മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടാൻ, കേസന്വേഷിക്കുന്ന കതിരൂർ സി.ഐ കെ.വി. മഹേഷ് നൽകിയ അപേക്ഷയെ തുടർന്ന് ഷിജുവിനെ തിങ്കളാഴ്ച രാവിലെ ജയിലിൽനിന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.
കേസ് പരിഗണിച്ചപ്പോൾ താൻ മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് പ്രതി മജിസ്ട്രേറ്റ് മുമ്പാകെ ബോധിപ്പിച്ചു. കഴിഞ്ഞ വിദ്യാരംഭ ദിനത്തിൽ വൈകീട്ടാണ് പാത്തിപ്പാലം വാട്ടർ അതോറിറ്റിക്ക് സമീപം പുഴയിൽ ഭാര്യ സോനയെയും ഒന്നര വയസ്സുള്ള മകൾ അൻവിതയെയും ഷിജു തള്ളിയിട്ടത്. മകൾ മുങ്ങിമരിച്ചു.
ഭാര്യയെ നാട്ടുകാർ രക്ഷിച്ചു. സംഭവശേഷം സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട ഷിജുവിനെ പിറ്റേ ദിവസം മട്ടന്നൂർ മഹാദേവ ക്ഷേത്രക്കുളത്തിനു സമീപത്തുനിന്നും നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. ഷിജുവിനെ ജോലിയിൽ നിന്നും ജില്ല ജഡ്ജി സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.