മേലേചൊവ്വ മേല്‍പാലം; ടെസ്റ്റ് പൈലിങ് പൂര്‍ത്തിയായി, രണ്ടുവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്
text_fieldsപ്രവൃത്തി പുരോഗമിക്കുന്ന മേലേചൊവ്വ മേല്‍പാലം
കണ്ണൂര്‍: നഗരക്കുരുക്കഴിക്കാനുള്ള മേലേചൊവ്വ മേൽപാലത്തിന്റെ ടെസ്റ്റ് പൈലിങ് പൂര്‍ത്തിയായി. നിർദിഷ്ട പാതയിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ മാറ്റിയാലുടന്‍ പ്രവൃത്തിയുടെ അടുത്തഘട്ടം തുടങ്ങും. ചൊവ്വ ഹയര്‍സെക്കന്‍ഡറി സ്കൂളിനുമുന്നില്‍നിന്ന് തുടങ്ങി ചൊവ്വ ശിവക്ഷേത്രത്തിന്റെ മുന്‍ ഭാഗം കിഴക്കെനട റോഡ് വരെയാണ് മേല്‍പാലം നിര്‍മിക്കുന്നത്. കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ മേല്‍നോട്ടത്തില്‍ യു.എൽ.സി.സിക്കാണ് നിര്‍മാണച്ചുമതല.
57.45 സെന്റ് ഭൂമിയാണ് ഏറ്റെടുത്തത്. ഇതിന് 15.43 കോടി രൂപ ചെലവാക്കി. സർവിസ് റോഡിന് 0.1615 ഹെക്ടര്‍ സ്വകാര്യഭൂമി ഉള്‍പ്പെടെ 0.4872 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ചെലവ് 44.17 കോടി രൂപയാണ്.
2023 ഒക്ടോബറിലാണ് കിഫ്ബി പുതിയ മേല്‍പാലത്തിന് സാമ്പത്തികാനുമതി നല്‍കിയത്. തുടര്‍ന്ന് 31.98 കോടി രൂപയുടെ സാങ്കേതികാനുമതിയും നല്കി. മേൽപാലം പൂര്‍ത്തിയാകുന്നതോടെ കണ്ണൂര്‍-തലശ്ശേരി ദേശീയപാത, മട്ടന്നൂര്‍-ഇരിട്ടി സംസ്ഥാന പാത എന്നിവയിലൂടെയുള്ള ഗതാഗതം സുഗമമാകും.
മേല്‍പാലം 424.60 മീറ്ററിൽ
കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ അലൈന്‍മെന്റുകൂടി പരിഗണിച്ച് നിര്‍മിക്കുന്ന മേൽപാലത്തിന്റെ ആകെ നീളം 424.60 മീറ്ററാണ്. കണ്ണൂര്‍ ഭാഗത്ത് 126.57 മീറ്ററും തലശ്ശേരി ഭാഗത്ത് 97.50 മീറ്ററും അപ്രോച്ച് റോഡുകളാണ് നിർമിക്കുക. മധ്യഭാഗത്ത് 200.53 മീറ്റര്‍ പാലം. മേൽപാലത്തിന്റെ ആകെ വീതി ഒമ്പത് മീറ്ററാണ്. ഇതില്‍ ഏഴു മീറ്ററാണ് വാഹന ഗതാഗതത്തിനുള്ളത്.
ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ വീതിയില്‍ ഓവുചാല്‍. നടപ്പാതകളോടുകൂടിയ ഏഴു മീറ്റര്‍ വീതിയുള്ള സര്‍വിസ് റോഡുകളും നിർമിക്കും. സര്‍വിസ് റോഡുള്‍പ്പെടെ 24 മീറ്ററാണ് മേൽപാലത്തിന്റെ വീതി. നാലു തൂണുകളും രണ്ട് ആബ്മെന്റുകളും മധ്യഭാഗത്ത് 35 മീറ്റര്‍ നീളമുള്ള ബൗസ്ട്രിങ് സ്പാനുമാണ് പാലത്തിന്റെ നിര്‍മാണ ഡിസൈന്‍. 24.54 കോടി രൂപക്കാണ് മേൽപാലം നിർമിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

