ഇരിട്ടി: ജില്ലയിൽ അടിക്കടിയുണ്ടാവുന്ന സ്ഫോടനങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് സണ്ണി ജോസഫ് എം.എൽ.എയും കോൺഗ്രസ് നേതാക്കളും ആവശ്യപ്പെട്ടു. അടുത്തിടെ നടന്ന സ്ഫോടനങ്ങളെല്ലാം ബോംബ് നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായതാണ്. എന്നാൽ, ഇത്തരം സ്ഫോടനങ്ങളെ പന്നിപ്പടക്കം പൊട്ടിയതാക്കി ലഘൂകരിക്കാനുള്ള ശ്രമമാണ് പൊലീസിെൻറ ഭാഗത്തുനിന്നുണ്ടാവുന്നത്.
സി.പി.എം നേതാക്കളുടെ അറിവോടുകൂടിയാണ് ഇത്തരം ബോംബ് നിർമാണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. നടുവനാട് വീട്ടിനുള്ളിൽ നടന്ന സ്ഫോടനവും നിർമാണത്തിനിടെയാണ്. ഇതിനെയും പന്നിപ്പടക്കമാക്കി മാറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. യു.ഡി.എഫ് നേതാക്കളെയും മാധ്യമപ്രവർത്തകരെയും പ്രദേശത്തുനിന്നും അകറ്റിനിർത്താനുണ്ടായ ശ്രമം ഇതിെൻറ ഭാഗമാണ്. വിവിധ അഴിമതി ആരോപണങ്ങളിൽ മുഖം നഷ്ടപ്പെട്ട സി.പി.എമ്മും സർക്കാറും ബോംബ് നിർമാണത്തിലൂടെയും മറ്റും നാട്ടിൽ അരാജകത്വം സൃഷ്ടിച്ച്, വരുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും എം.എൽ.എ ആരോപിച്ചു.
പി.കെ. ജനാർദനൻ, പടിയൂർ ദാമോദരൻ മാസ്റ്റർ, തോമസ് വർഗീസ്, പി.എ. നസീർ എന്നിവർ സംബന്ധിച്ചു.