മന്ത്രിക്കുപ്പായമണിഞ്ഞ് പേരാവൂരിന്റെ സണ്ണി ജോസഫ്; പ്രതീക്ഷയിൽ മലയോര കർഷകർ
text_fieldsസണ്ണി ജോസഫ്
കേളകം: പേരാവൂർ നിയോജക മണ്ഡലത്തിന് അഭിമാനമായി അഡ്വ. സണ്ണി ജോസഫ് സംസ്ഥാന റവന്യു മന്ത്രിയായി അധികാരമേൽക്കുമ്പോൾ ഏറെ പ്രതീക്ഷയിലാണ് മലയോര കർഷക സമൂഹം. ഒരു കർഷക പുത്രൻ റവന്യൂ മന്ത്രിയാകുമ്പോൾ കർഷകരെ വിസ്മരിക്കില്ലെന്ന ഉറപ്പാണവർക്ക്. പേരാവൂർ മണ്ഡലത്തിന്റെ അടിസ്ഥാന വികസനം മുതൽ അടിയന്തിര ആവശ്യങ്ങളായ ആരോഗ്യം, ടൂറിസം, കാർഷിക മേഖല, വന്യമൃഗ പ്രതിരോധം എന്നിവക്ക് പ്രാധാന്യം നൽകിയാവണം സണ്ണി ജോസഫിന്റെ വരുന്ന അഞ്ചുവർഷത്തെ പ്രവൃത്തനങ്ങളുണ്ടാവണമെന്നാണ് ജനപക്ഷം. കെ.പി. നൂറുദ്ദീന് ശേഷം വർഷങ്ങൾക്ക് ശേഷമാണ് പേരാവൂരിന് മന്ത്രി പട്ടം.
ആറളത്തെ ആനമതിൽ നിർമാണം, വനാതിർത്തിയിൽ സമ്പൂർണമായ വന്യമൃഗ പ്രതിരോധ സംവിധാനം, ഉൽപാദനം നിലച്ച ബാരാപോൾ ചെറുകിട ജലവൈദ്യുതി പദ്ധതി ഉടൻ പ്രവർത്തന ക്ഷമമാക്കുക, താലൂക്ക് ആസ്‌ഥാനമായ ഇരിട്ടിയുടെ സമഗ്രവികസനം സാധ്യമാക്കുക, മലയോരത്തെ പ്രകൃതിരമണീയമായ പ്രദേശങ്ങളുടെ സാധ്യതകൾ കോർത്തിണക്കി ടൂറിസം പദ്ധതി, ക്ഷേത്രങ്ങൾ കോർത്തിണക്കി തീർഥാടക ടൂറിസം, ഇരിട്ടി മിനി സിവിൽ സ്‌റ്റേഷൻ, ഇരിട്ടി, പേരാവൂർ താലൂക്ക് ആശുപത്രികളുടെ പൂർത്തീകരണം തുടങ്ങിയവ മന്ത്രിക്ക് മുന്നിലുള്ള ഉത്തരവാദിത്വങ്ങളാണ്. കൊട്ടിയൂർ-ബോയ്‌സ് ടൗൺ റോഡ് നവീകരണം, കൊട്ടിയൂർ-അമ്പായത്തോട്- തലപ്പുഴ 44ാം മൈൽ ചുരമില്ലാ പാത എന്നിവയും പേരാവൂരിന്റെ അടിയന്തിര ആവശ്യങ്ങളുടെ പദ്ധതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

