തദ്ദേശ തെരഞ്ഞെടുപ്പ്; അത്ര ശബ്ദം വേണ്ടാ...
text_fieldsകണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണങ്ങളില്‍ ശബ്ദ നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ നിർദേശിച്ചു. പ്രചാരണ വാഹനങ്ങളില്‍ അനുവദനീയമായ ശബ്ദത്തിന് മുകളിലുള്ള മൈക്ക് അനൗണ്‍സ്മെന്റുകള്‍, ലൗഡ് സ്പീക്കറിലൂടെയുള്ള പ്രചാരണ ഗാനങ്ങള്‍ എന്നിവ കേള്‍പ്പിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെയും ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങളുടെയും ലംഘനമാണ്.
പൊതുനിരത്തുകളിലും ജങ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയില്‍ ലൗഡ്സ്പീക്കര്‍ ഉപയോഗിക്കാന്‍ പാടില്ല. അനുവദനീയമായ സമയപരിധിക്ക് മുമ്പോ ശേഷമോ ഉള്ള അനൗണ്‍സ്മെന്റുകളും വിലക്കിയിട്ടുണ്ട്.
ആശുപത്രി, വിദ്യാലയ പരിസരങ്ങള്‍ ഉള്‍പ്പെടെ നിശ്ശബ്ദ സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളില്‍ ശബ്ദപ്രചാരണം ഒഴിവാക്കണം. പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കുവാന്‍ പാടുള്ളൂ. സ്ഥാനാര്‍ഥികളെ സ്വീകരിക്കുമ്പോള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ വെടിക്കെട്ട് നടത്തുന്നതിന് ജില്ല മജിസ്ട്രേറ്റില്‍നിന്ന് ലൈസന്‍സ് ആവശ്യമാണ്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ശബ്ദമലിനീകരണം, പരിസര മലിനീകരണം എന്നിവയുടെ നിരീക്ഷണം ഊര്‍ജിതമാക്കാനും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും നിര്‍ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

