തെരുവുനായ് ശല്യം രൂക്ഷം; മൂന്ന് വിദ്യാർഥികൾക്ക് കടിയേറ്റു
text_fieldsപാനൂർ: പാനൂരിന്റെ കിഴക്കൻ മേഖലയായ വിളക്കോട്ടൂർ തെക്കും മുറിയിൽ തെരുവുനായ് ശല്യം രൂക്ഷം. വിദ്യാർഥികളായ ദേവാത്മിക, ധനശ്യാം, മുഹമ്മദ് റബീഹ് എന്നിവർക്കാണ് നായുടെ ആക്രമണത്തിൽ പരിക്കേറ്റത്. പ്രദേശത്ത് അലഞ്ഞുതിരിയുന്ന തെരുവുനായ് അപ്രതീക്ഷിതമായി കുട്ടികളെ ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
കടിയേറ്റ കുട്ടികളെ ഉടൻ സമീപവാസികൾ രക്ഷപ്പെടുത്തി പാനൂർ ഗവ. ആശുപത്രിയിൽ എത്തിച്ചു. ഇവിടെ പ്രഥമ ചികിത്സ നൽകിയ ശേഷം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കൈക്കും കാലിനുമാണ് പരിക്ക്.
പ്രദേശത്ത് ഏറെക്കാലമായി തെരുവുനായ് ശല്യമുള്ളതായി നാട്ടുകാർ പരാതിപ്പെടുന്നു. സ്കൂൾ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ പലർക്കും ഭീഷണിയായിത്തീർന്നിരിക്കുകയാണ് ഈ സ്ഥിതി. നിരവധി തവണ അധികൃതരോട് പരാതി നൽകിയിട്ടും സ്ഥിരമായ പരിഹാരം ഉണ്ടായില്ലെന്നാണ് ആരോപണം.
സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. തെരുവു നായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്കും ആരോഗ്യ വിഭാഗത്തിനും നാട്ടുകാർ വീണ്ടും പരാതി നൽകി. കുട്ടികൾക്ക് നേരെയുണ്ടായ ആക്രമണം പ്രദേശത്ത് ആശങ്ക ഉയർത്തിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

