പുലിപ്പേടിയിൽ ചുഴലി; പശുക്കിടാവിനെ കൊന്നു
text_fields1 ചുഴലി പടിഞ്ഞാറേമൂലയിലെ എം.ടി. വിനോദിന്റെ പശുക്കിടാവിനെ പുലി കടിച്ചുകൊന്ന നിലയിൽ 2. വനംവകുപ്പ് സംഘം പുലിയുടെ കാൽപ്പാടുകൾ പരിശോധിക്കുന്നു
ശ്രീകണ്ഠപുരം: ചുഴലിയില്‍ പുലിയിറങ്ങി; തൊഴുത്തിൽ കെട്ടിയ പശുക്കിടാവിനെ കടിച്ചുവലിച്ചുകൊണ്ടുപോയി കൊന്നു. ചുഴലി പടിഞ്ഞാറെമൂലയിലെ ക്ഷീരകര്‍ഷകനായ എം.ടി. വിനോദിന്റെ വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ച 1.30 ഓടെയാണ് സംഭവം. വീട്ടിലെ തൊഴുത്തില്‍ രണ്ട് വലിയ പശുക്കളും രണ്ട് കിടാവുകളുമാണ് ഉണ്ടായിരുന്നത്. പുലര്‍ച്ച പശുക്കളുടെ കരച്ചില്‍ കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്ന് പുറത്തിറങ്ങിയത്.
പരിശോധിച്ചപ്പോള്‍ തൊഴുത്തിന്റെ 50 മീറ്ററോളം അകലെയായി കിടാവിന്റെ ജഡം കാണപ്പെടുകയായിരുന്നു. തൊഴുത്തിലെ കയര്‍ ഉള്‍പ്പെടെ കടിച്ചുമുറിച്ചാണ് അജ്ഞാതജീവി 50 കിലോയോളം തൂക്കമുള്ള കിടാവിനെ ഇത്രയും ദൂരം കടിച്ചുകൊണ്ടുപോയത്. ചെറിയ ജീവികള്‍ക്ക് പശുക്കിടാവിനെ ഇത്രയധികം ദൂരത്തേക്ക് കൊണ്ടുപോകാന്‍ കഴിയില്ല. അതിനാലാണ് അക്രമിച്ചത് ഏറെ ശക്തിയുള്ള പുലിയാണെന്ന സംശയത്തില്‍ വീട്ടുകാരും നാട്ടുകാരും എത്തിയത്. ജഡം കണ്ടെത്തിയത് പുലര്‍ച്ച ആയതിനാല്‍ വീട്ടുകാര്‍ സമീപത്തെ റബര്‍മരത്തില്‍ കെട്ടിയിടുകയാണ് ചെയ്തത്.
വീട്ടുകാര്‍ പെട്ടെന്ന് എഴുന്നേറ്റതിനാല്‍ അജ്ഞാതജീവി രക്ഷപ്പെട്ടിരുന്നു. രാവിലെ ചെന്നുനോക്കിയപ്പോള്‍ കിടാവിന്റെ പിന്‍ഭാഗത്തെ മാംസം ഭക്ഷിച്ച നിലയിലായിരുന്നു. വീട്ടുകാര്‍ മടങ്ങിപ്പോയതിനുശേഷം ജീവി തിരിച്ചെത്തി ജഡം ഭക്ഷിച്ചെന്നാണ് കരുതുന്നത്. നാട്ടുകാര്‍ പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ ചില കാല്‍പാടുകള്‍ കണ്ടെത്തിയതോടെ രാവിലെ വനപാലകരെ വിവരമറിയിക്കുകയായിരുന്നു തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ സനൂപ് കൃഷ്ണന്റെ നേതൃത്വത്തില്‍ വനപാലകർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പശുക്കിടാവിനെ കടിച്ചുകൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചത്.
ഇതേത്തുടര്‍ന്ന് ജാഗ്രത പുലര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ഈ ഭാഗങ്ങളില്‍ രണ്ട് കാമറകളും വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഈ കാമറകള്‍ പരിശോധിക്കും. പുലിയുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ കൂട് സ്ഥാപിച്ച് പിടികൂടുന്നതിനുള്ള നടപടികള്‍ തുടങ്ങും. പശുക്കിടാവിന്റെ പോസ്റ്റ്മോര്‍ട്ടവും നടത്തി. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിനയും സ്ഥലം സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

