ശ്രീകണ്ഠപുരം: കല്യാട് തവളപ്പാറ, നീലിക്കുളം ഭാഗങ്ങളിൽ അധനികൃത ചെങ്കൽ ഖനനം നടക്കുന്നതായി കാണിച്ച് ജില്ല കലക്ടർക്ക് പരാതി. കല്യാട് സ്വദേശി കെ.എം. ജയരാജാണ് പരാതി നൽകിയത്. പ്രദേശത്തെ അമ്പതോളം ചെങ്കൽ പണകൾ പ്രവർത്തിക്കുന്നത് ആവശ്യമായ രേഖകളില്ലാതെയാണെന്ന് പരാതിയിൽ പറയുന്നു.
ശബ്ദവും പൊടിശല്യവും മൂലം സമീപത്തെ വീടുകളിലെ പ്രായമായവർക്കും കുട്ടികൾക്കും നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ചെങ്കൽ ഖനനം വ്യാപകമായതിനാൽ വേനൽക്കാലത്ത് ജലക്ഷാമം രൂക്ഷമാണെന്നും അനധികൃത ഖനനത്തിന് ജിയോളജി വകുപ്പ് അധികൃതരുടെ ഒത്താശയുണ്ടെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം അനധികൃത ഖനനത്തിനെതിരെ കർശന നടപടി സ്വീകരിക്കുകയും ചെങ്കൽ ലോറികൾ വ്യാപകമായി പിടിച്ചെടുക്കുകയും ചെയ്തിരുന്നുവെങ്കിലും ക്രമേണ അധികൃതരുടെ ഒത്താശയിൽ തന്നെ ഖനനം പുനരാരംഭിക്കുകയുമാണുണ്ടായത്.
പരിസ്ഥിതിക്കടക്കം ഏറെ ദോഷമുണ്ടാക്കിയിട്ടും മേഖലയിലെ ചെങ്കൽ ഖനനം തടയാത്തത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.