നിയമലംഘനങ്ങൾ തടയാൻ സ്ക്വാഡുകൾ
text_fieldsകണ്ണൂർ: ഓണക്കാലം സുരക്ഷിതമാക്കുന്നതിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമായി വിവിധ മേഖലകളില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ജില്ല കലക്ടര്‍ പി. വിഷ്ണുരാജ് നിർദേശം നല്കി. ജില്ല അതിര്‍ത്തികള്‍, മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധനകള്‍ ശക്തിപ്പെടുത്തും. വിവിധ മേഖലകളിൽ പ്രത്യേക സ്ക്വാഡുകളും രൂപവത്കരിച്ചു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ അക്കാര്യം കലക്ടറേറ്റ് കണ്ട്രോള് റൂം നമ്പറായ 9446682300-ല്‍ അറിയിക്കണം. പരിശോധനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് താലൂക്കുകളുടെ ചുമതലയും നല്കി. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസി. കലക്ടര്‍ എസ് സ്വാതി, എ.ഡി.എം പി.എന്‍. പുരുഷോത്തമന്, ഡി.എം ഡെപ്യൂട്ടി കലക്ടര്‍ കെ.ജി പ്രാണ്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.
സ്ക്വാഡുകൾ ഇങ്ങനെ... വിലക്കയറ്റം തടയാൻ ടീം
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത തുടങ്ങിയവ തടയുന്നതിനായി ജില്ല- താലൂക്ക് തലങ്ങളില്‍ പ്രത്യേക പരിശോധനാ സ്ക്വാഡുകള്‍ക്ക് രൂപം നല്കി. പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ, പോലിസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് സ്ക്വാഡുകള്‍.
മണ്ണിടൽ, നികത്തൽ തടയൽ സംഘം
അവധി ദിവസങ്ങള്‍ കൂടുതലായി വരുന്നത് കണക്കിലെടുത്ത് അനധികൃത ഖനനം, പാടം നികത്തല്‍, കുന്നിടിക്കല്‍, മണ്ണ് കടത്തല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ റവന്യൂ, പൊലീസ്, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പരിശോധന സ്ക്വാഡുകൾ.
ഭക്ഷ്യമേഖലയിൽ 96 സ്ക്വാഡുകൾ
ആരോഗ്യ -തദ്ദേശ വകുപ്പ് നേതൃത്വത്തില്‍ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ 96 സ്ക്വാഡുകളായി തിരിഞ്ഞ് ജില്ലയിലെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. ഇതിനകം 2500ലേറെ സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. 150ലേറെ കടകള്‍ക്ക് നോട്ടീസ് നല്കി. രണ്ട് ലക്ഷത്തിലേറെ രൂപ പിഴയും ഈടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

