ആറളത്ത് സൗരോർജ തൂക്കുവേലി തകർത്തു
text_fieldsകോട്ടപ്പാറ മേഖലയിൽ കാട്ടാന തകർത്ത സൗരോർജ വേലി ആർ.ആർ.ടി പുനഃസ്ഥാപിക്കുന്നു
കേളകം: ആറളം പുനരധിവാസ മേഖലയിൽ ആനകളെ പ്രതിരോധിക്കാൻ സ്ഥാപിച്ചിരിക്കുന്ന സൗരോർജ തൂക്കുവേലികൾ ആനകൾ തകർക്കുന്നത് പതിവാകുന്നു. ബ്ലോക്ക് 10 കോട്ടപ്പാറ മേഖലയിലാണ് കാട്ടാനകൾ വേലികൾ വ്യാപകമായി തകർക്കുന്നത്. പ്രധാനമായും മരം മറിച്ചിട്ടാണ് ആനകൾ വേലി തകർക്കുന്നത്. പുതുതായി സ്ഥാപിച്ച ഡബിൾ ലൈൻ തൂക്കു വേലിയാണ് ആന നിഷ്പ്രയാസം തകർക്കുന്നത്.
അപകടകാരിയായ മോഴയാനയാണ് കൂടുതലായും വേലി തകർത്ത് ഉള്ളിൽ കയറുന്നത്. മോഴയാനക്ക് മറ്റു ആനകൾക്ക് ഏൽക്കുമ്പോലെ വേലിയിൽനിന്നും ഷോക്ക് ഏൽക്കാറില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. മോഴയാനയുടെ ആക്രമണത്തിൽ മരിച്ച അനീഷിന്റെ വീടിന് മുന്നിൽ കഴിഞ്ഞ ദിവസവും ഇതേ ആനതന്നെ വീണ്ടും എത്തിയിരുന്നു. വീടിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മോഴ പിന്നീട് സമീപത്തെ സോളാർ വേലി തകർത്താണ് കാടുകയറിയത്.
മാമ്പഴം, കശുവണ്ടി, ചക്ക തുടങ്ങിയ സീസൺ ആരംഭിച്ചതോടെ ആനകൾ ജനവാസ മേഖല ലക്ഷ്യമാക്കി നിരന്തരം എത്തുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

