സിൽക്ക് ഇനി അംഗീകൃത വാഹന പൊളി കേന്ദ്രം; ആഗസ്റ്റോടെ പ്രവർത്തന സജ്ജമാവുമെന്ന് അധികൃതർ
text_fieldsഅഴീക്കോട്: പൊതു മേഖല സ്ഥാപനമായ അഴീക്കോട്ടെ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്) ഇനി അംഗീകൃത വാഹനം പൊളിക്കൽ കേന്ദ്രം. കേന്ദ്ര സർക്കാറിന്റെ രജിസ്ട്രേഡ് വെഹിക്ക്ൾ സ്‌ക്രാപ് സെന്റർ നിയമ പ്രകാരം ഇതിനുള്ള അംഗീകാരം ലഭിച്ചതോടെ നടപടികൾ വേഗത്തിലായി. പൊളിക്കാനുള്ള കാറുകളും എത്തിത്തുടങ്ങി.
15 വർഷം കഴിഞ്ഞ സർക്കാർ അധീനതയിലുള്ള വാഹനങ്ങളാണ് സിൽക്കിൽ പൊളിക്കാനെത്തിക്കുക. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങൾക്ക് തുടർന്നും ഓടാനുള്ള പെർമിറ്റ് ലഭിക്കുമെങ്കിലും ഉടമക്ക് ആവശ്യമെങ്കിൽ വാഹനം പൊളിക്കാൻ സിൽക്കിൽ എത്തിക്കാം.
സംസ്ഥാനത്ത് നിലവിൽ ആലപ്പുഴ, എടപ്പാൾ, കണ്ണൂർ എന്നീ മൂന്നു ജില്ലകളിലായാണ് വാഹന പൊളി കേന്ദ്രത്തിന് അംഗീകാരം ലഭിച്ചത്. ഇതിൽ രണ്ടു കേന്ദ്രങ്ങളാണ് സിൽക്കിന്റേത്. അതിൽ ഒന്നാണ് കണ്ണൂരിലേത്. കണ്ണൂർ ജോ. ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ സിൽക്കിൽ പരിശോധന നടത്തി. ആഗസ്റ്റ് ആദ്യവാരം തന്നെ പ്രവൃത്തി ആരംഭിക്കാൻ സാധിക്കുമെന്ന് സിൽക്ക് അധികൃതർ പറഞ്ഞു.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നി ജില്ലകളിലുള്ള വാഹനങ്ങളാണ് കണ്ണൂർ കേന്ദ്രത്തിൽ നിന്ന് പൊളിക്കുക. വാഹന ഉടമകൾ സ്വമേധയാ പൊളിക്കുന്നതിന് ഏറെ നിയമ നടപടികളുണ്ട്. അംഗീകൃത പൊളി കേന്ദ്രത്തിൽ വാഹനം എത്തിച്ചുകഴിഞ്ഞാൽ നിയമ കുരുക്കുകളിൽ നിന്നും ഒഴിവാകും. പുതിയ വാഹനം വാങ്ങുമ്പോൾ എത്ര വിലകൂടിയ കാറാണെങ്കിലും 15ശതമാനം കേരള സർക്കാർ നൽകുന്ന നികുതി ഇളവ് ലഭിക്കും. ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 10ശതമാനവും ഇളവ് ലഭിക്കും.
വാഹന പൊളി ആരംഭിക്കുന്നുവെന്നറിഞ്ഞതോടെ 15 വർഷം പിന്നിട്ട ഏതാനും കാറുകൾ സിൽക്കിൽ എത്തിക്കഴിഞ്ഞു. നിലവിൽ കപ്പൽ പൊളി കേന്ദ്രത്തിൽ പൊളിക്കാനാവശ്യമായ കപ്പലുകൾ ലഭ്യമല്ലാത്തതിനാൽ പൊതുമേഖല സ്ഥാപനമായ സിൽക്കിന്റെ വരുമാനം വാഹന പൊളിയിലൂടെ ഗണ്യമായി വർധിക്കും. വാഹനം പൊളിക്കാനുള്ള ഏതാനും സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും അത് ഉടൻ പൂർത്തിയാവുമെന്നും കണ്ണൂർ ജോയിന്റ് ആർ.ടി.ഒ. വിനോദ് കുമാർ മാധ്യമത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

