അന്വേഷണ മികവ് കാട്ടിയ എസ്.ഐ ദീപ്തി ഇന്ന് കണ്ണൂർ വിടും
text_fieldsഎസ്.ഐ ദീപ്തി
കണ്ണൂർ: പൊലീസ് പാരമ്പര്യമുള്ള കുടുംബമായതിനാലാവണം ദീപ്തിയും പൊലീസിലെത്തിയത്. പ്രമാദമായ പല കേസുകളിലും എന്നും മുന്നിലുണ്ടാവാറുള്ള ഈ അന്വേഷണ ഉദ്യോഗസ്ഥ ആരെന്നറിയാൻ ആളുകൾ നവമാധ്യമങ്ങളിലടക്കം ആകാംക്ഷ കാട്ടാറുമുണ്ട്. കണ്ണൂർ ടൗൺ എസ്.ഐ വി.വി. ദീപ്തിയാണ് അവരെന്ന് പിന്നീടാണ് പലരും അറിഞ്ഞത്. അവർ ഇനി കോഴിക്കോടേക്കാണ്. ഞായറാഴ്ച അവർ കണ്ണൂർ സ്റ്റേഷനിൽനിന്നിറങ്ങും. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥലം മാറ്റത്തിന്റെ ഭാഗമായാണ് ഇവർക്കും മാറ്റമുണ്ടായത്. 2018ലാണ് പൊലീസിൽ എസ്.ഐ ആയി കയറിയത്. അതിന് മുമ്പ് 10 വർഷം മിനിസ്റ്റീരിയൽ സ്റ്റാഫായിരുന്നു. വയനാട് മാനന്തവാടിയിലായിരുന്നു തുടക്കം.
പിന്നീട് കൽപറ്റ, കോഴിക്കോട്, കോഴിക്കോട് മെഡിക്കൽ കോളജ്, കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, കാസർകോട് വിദ്യാനഗർ എന്നിവിടങ്ങളിലെല്ലാം ജോലിചെയ്താണ് വീണ്ടും കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിയത്. പ്രമാദമായ പനമരം ഇരട്ടക്കൊല കേസ് അന്വേഷിച്ച ഒരാൾ ദീപ്തിയായിരുന്നു. പിന്നീട് നിരവധി മയക്കുമരുന്ന് കേസുകൾ പിടികൂടി ശ്രദ്ധ നേടി. കണ്ണൂരിൽ ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ മണിക്കൂറിനകം പിടികൂടിയപ്പോൾ എസ്.ഐ ദീപ്തി വീണ്ടും ശ്രദ്ധിക്കപ്പെട്ടു. കണ്ണൂർ സർവകലാശാല വിദ്യാർഥി സംഘർഷം അമർച്ച ചെയ്തപ്പോഴും ഒടുവിൽ മന്ത്രി വീണാ ജോർജിന് കരിങ്കൊടി കാട്ടുമ്പോൾ സുരക്ഷയൊരുക്കിയും ഇവർ മാധ്യമങ്ങളിലടക്കം നിറഞ്ഞുനിന്നു. ജോലി ചെയ്തിടങ്ങളിലെല്ലാം നന്നായി കേസുകൾ കൈകാര്യംചെയ്ത പാരമ്പര്യവുമായാണ് കോഴിക്കോടേക്കും പോകുന്നത്. കണ്ണൂർ നടാലിലെ റിട്ട. എസ്.ഐ വി.വി. ഹരിദാസന്റെയും ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ റിട്ട. ജീവനക്കാരി സരസുവിന്റെയും മകളാണ്. റെയിൽവേ ട്രെയിൻ മാനേജർ റോഷാണ് ഭർത്താവ്. മകൻ: ഇഷാൻ റോഷ് (പ്ലസ് ടു വിദ്യാർഥി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

