സീഡ് തട്ടിപ്പ്: പരാതി പ്രളയം
text_fieldsതട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവർ പരാതി നൽകാനായി സിറ്റി പൊലീസ് കമീഷണർ
ഓഫിസിൽ എത്തിയപ്പോൾ
കണ്ണൂർ: പാതിവിലക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പു നടത്തിയ സീഡ് സൊസൈറ്റി ഭാരവാഹികൾക്കെതിരെ പരാതിപ്രളയം. കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ഓഫിസിനു മുന്നിൽ പരാതിയുമായി ഒട്ടേറെ സ്ത്രീകൾ ഇന്നലെയെത്തി. വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി സ്വീകരിക്കാൻ മടിച്ചതോടെയാണ് ഇരകൾ ജില്ല പൊലീസ് മേധാവിയെ തേടിയെത്തിയത്. കമീഷണർക്ക് ലഭിച്ച പരാതികൾ അതത് സ്റ്റേഷനുകളിലേക്ക് കൈമാറി. നൂറുകണക്കിന് പേർ ഒപ്പിട്ട വിവിധ പരാതികളായാണ് കമീഷണർ ഓഫിസ് കൈപ്പറ്റിയത്. പണം നഷ്ടപ്പെട്ടവരുടെ പരാതിക്കുമുമ്പ് പണം കൈപ്പറ്റിയവരുടെ പരാതിയാണ് പൊലീസ് ആദ്യം സ്വീകരിച്ചതെന്നതാണ് കൗതുകകരം.
സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച് ആൻഡ് ഡെവലപ്മെന്റൽ സ്റ്റഡീസിന്റെ തലപ്പത്തുള്ളവർ തങ്ങളെ കബളിപ്പിച്ചുവെന്ന നിലക്കാണ് പണം പിരിച്ച സീഡ് സൊസൈറ്റി സെക്രട്ടറി കണ്ണൂർ ടൗൺ സ്റ്റേഷനിൽ പരാതി നൽകിയത്. അതിനിടെ, കണ്ണൂർ നഗരത്തിലെ സീഡ് ഓഫിസ് കണ്ണൂർ ടൗൺ പൊലീസ് സീൽ ചെയ്തു.
ജില്ലയിൽ എല്ലായിടത്തും പരാതി
ജില്ലയിലെ മിക്ക പൊലീസ് സ്റ്റേഷനുകളിലും തട്ടിപ്പിനിരയായ ഒട്ടേറെയാളുകൾ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. നാലു ദിവസമായി ഇവർ സ്റ്റേഷനുകളിൽ എത്തിയെങ്കിലും പരാതി കൈപ്പറ്റാൻ എസ്.എച്ച്.ഒമാർ വിസമ്മതിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയായ വളപട്ടണം സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെയാണ് പരാതി സ്വീകരിക്കാൻ സന്നദ്ധമായത്.
സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച് ആൻഡ് ഡെവലപ്മെന്റൽ സ്റ്റഡീസിന് കീഴിലുള്ള സൊസൈറ്റികൾ വഴിയാണ് സംസ്ഥാനത്തുടനീളം തട്ടിപ്പുനടന്നത്. തട്ടിപ്പുകേസിൽ അനന്തു കൃഷ്ണനെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തതോടെയാണ് പരാതിക്കാർ കൂടുതൽ പുറത്തുവരാൻ തുടങ്ങിയത്.
സീഡ് സൊസൈറ്റി കണ്ണൂർ ഡി.പി.എം മയ്യിൽ കണ്ടക്കൈ സ്വദേശിനി രാജമണി, സെക്രട്ടറി ബാലൻ പടിയൂർ, മലപ്പട്ടം കോഓഡിനേറ്റർ രമ്യ എന്നിവർക്കെതിരെയാണ് മയ്യിൽ പൊലീസിൽ പരാതി നൽകിയത്. രാജാമണിക്കെതിരെയാണു വളപട്ടണം പൊലീസിലും പരാതി.
നൂറോളം
കോഓഡിനേറ്റർമാർ
ജില്ലയിൽ നൂറോളം കോഓഡിനേറ്റർമാരും മുന്നൂറോളം പ്രമോട്ടർമാരും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ-കോളജ് കിറ്റ്, ഓണക്കിറ്റ്, ലാപ്ടോപ്, തയ്യൽ മെഷീൻ, മൊബൈൽ ഫോൺ, ജൈവവളം തുടങ്ങി വിവിധ പദ്ധതികൾക്കാണു ജില്ലയിൽനിന്നു പണം പിരിച്ചത്. പയ്യന്നൂർ മേഖലയിൽ 75 പേർ വഞ്ചിതരായി. ഇതിൽ ഭൂരിഭാഗം പേരും കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്തിൽ നിന്നുള്ളവരാണ്. 60,000 രൂപ വീതമാണ് ഓരോ വ്യക്തിയും നൽകിയത്. പരിയാരം മേഖലയിൽ 49 പേർ വഞ്ചിതരായി. ശ്രീകണ്ഠപുരം പൊലീസിൽ ഇതുവരെ ലഭിച്ചത് ഇരുന്നൂറിലേറെ പരാതികൾ. തളിപ്പറമ്പ് സ്റ്റേഷനിൽ മുപ്പതിലേറെ പരാതികൾ ലഭിച്ചു. ചക്കരക്കല്ല് സ്റ്റേഷനിൽ 63 പരാതികൾ. തട്ടിപ്പിന് ഇരയായവർ സൊസൈറ്റിയുടെ വാട്സ്ആപ് ഗ്രൂപ്പിൽ വാക്കേറ്റം തുടങ്ങി. പരാതി നൽകരുതെന്നും അനന്തുകൃഷ്ണൻ പുറത്തിറങ്ങിയില്ലെങ്കിൽ പണം കിട്ടില്ലെന്നും പറഞ്ഞ് ഭീഷണിയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

