റിനോ ആന്റോ ഇനി കണ്ണൂർ സബ് രജിസ്ട്രാർ ഓഫിസിൽ
text_fieldsകണ്ണൂർ: ഇന്ത്യൻ ഫുട്ബാളിൽ കേരളത്തിന്റെ അഭിമാന താരമായ റിനോ ആന്റോയെ ചേർത്തുപിടിച്ച് സർക്കാർ. തൃശൂർ സ്വദേശിയായ ഇദ്ദേഹം ചൊവ്വാഴ്ച കണ്ണൂർ സബ് രജിസ്ട്രാർ ഓഫിസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. ജീവിതത്തിൽ പുതിയൊരു അധ്യായത്തിനാണ് തുടക്കമിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാർച്ചിലെ മന്ത്രിസഭ യോഗത്തിലാണ് റിനോ ആന്റോ, എൻ.പി. പ്രദീപ്, അനസ് എടത്തൊടിക എന്നിവർക്ക് സർക്കാർ ജോലി നൽകാൻ തീരുമാനിച്ചത്. എൻ.പി. പ്രദീപ് കഴിഞ്ഞ ആഴ്ച കണ്ണൂർ ജലസേചന വകുപ്പിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. പിന്നാലെയാണ് 38കാരനായ റിനോ ആന്റോയും കണ്ണൂരിലെത്തുന്നത്.
തൃശൂർ ഒല്ലൂക്കര കാളത്തോട് സ്വദേശിയായ റിനോ ആന്റോ 2015ൽ ലോകകപ്പ് യോഗ്യത മത്സരങ്ങളിലാണ് ഇന്ത്യക്കായി കളത്തിലിറങ്ങിയത്. കേരള ബ്ലാസ്‌റ്റേഴ്‌സ്, ബംഗളൂരു എഫ്‌സി, ഈസ്‌റ്റ് ബംഗാൾ, പഞ്ചാബ് എഫ്.സി, മോഹൻ ബഗാൻ, സാൽഗോക്കർ ക്ലബുകൾക്കായി കളിച്ചു.
ബംഗളൂരു എഫ്.സി അണ്ടർ 19 ടീം സഹപരിശീലകനായിരിക്കെയാണ് സർക്കാർ ജോലിയിൽ പ്രവേശിച്ചത്. അമേരിക്കൻ ഐ.ടി കമ്പനിയിൽ ജോലി ചെയ്യുന്ന മേഘാലയ സ്വദേശിനി ബഫീറയാണ് ഭാര്യ. ലിയാൻഡ്രോ, എൻഡ്രിയാനോ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

