രജിസ്ട്രാർ ഓഫിസുകൾ കാഷ് ലെസാവും
text_fieldsരജിസ്ട്രേഷൻ വകുപ്പിന്റെ ജില്ലതല അവലോകന യോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
സംസാരിക്കുന്നു
കണ്ണൂർ: എല്ലാ പണമിടപാടുകളും ഇ-പേമെന്റ് സംവിധാനത്തിലേക്ക് മാറ്റി രജിസ്ട്രാർ ഓഫിസുകളെ കാഷ് ലെസാക്കി മാറ്റുമെന്നും ഡിജിറ്റൽ എൻഡോഴ്സ്മെന്റ് സംവിധാനം നടപ്പാക്കുമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ആധാരം രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ മുൻ ആധാരം ഉടൻ തിരികെ നൽകുന്നതിന് പുറമെ അനുബന്ധ നടപടികളും വേഗത്തിലാക്കാനുള്ള ഡിജിറ്റൽ എൻഡോഴ്സ്മെന്റ് സംവിധാനം സംസ്ഥാനത്ത് ഈ വർഷം തന്നെ നടപ്പാക്കും.
കാസർകോട് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ റവന്യൂ-രജിസ്ട്രേഷൻ, സർവേ വകുപ്പുകളുടെ സംയോജിത പോർട്ടൽ 'എന്റെ ഭൂമി'യുടെ ഫലങ്ങൾ വിലയിരുത്തി സംസ്ഥാനത്താകെ നടപ്പാക്കും. ഇതോടെ ഭൂമിസംബന്ധമായ ഇടപാടുകൾ കൂടുതൽ സുഗമവും സുതാര്യവുമാകും. കണ്ണൂർ താലൂക്ക് ഹാളിൽ രജിസ്ട്രേഷൻ വകുപ്പിന്റെ ജില്ലതല അവലോകന യോഗത്തിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരാൾ പല ഓഫിസുകൾ കയറിയിറങ്ങേണ്ടിവരുന്ന സാഹചര്യം ഒഴിവാകും. സബ് രജിസ്ട്രാർ ഓഫിസുകളിൽ സൗഹൃദ സമിതികൾ രൂപവത്കരിക്കും. വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി വകുപ്പിനെ ആധുനികവത്കരിക്കാനുള്ള പദ്ധതികളാണ് നടപ്പാക്കിവരുന്നത്. നിലവിൽ നൂറു വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങൾ ആധുനിക സൗകര്യങ്ങളോടെ പുനർനിർമിച്ചുവരികയാണ്. മുഴുവൻ രജിസ്ട്രാർ ഓഫിസുകളും കമ്പ്യൂട്ടർവത്കരിച്ചു.
രജിസ്ട്രേഷനുള്ള തീയതിയും സമയവും മുൻകൂട്ടി നിശ്ചയിക്കാനുള്ള ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തി. ആധാര പകർപ്പുകൾ, ബാധ്യത സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ ഓൺലൈനായി ലഭ്യമാക്കിവരുന്നു.
ഒരു ജില്ലക്കകത്ത് ആധാരങ്ങൾ ഏത് സബ് രജിസ്ട്രാറാഫിസിലും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമൊരുക്കി. മുദ്രപ്പത്രങ്ങൾക്ക് ഇ-സ്റ്റാമ്പിങ് നടപ്പാക്കി. വിവാഹ രജിസ്ട്രേഷൻ അപേക്ഷ ഓൺലൈനായി സമർപ്പിക്കാൻ അവസരമൊരുക്കി. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായി ജനങ്ങൾക്കാവശ്യമായ സേവനങ്ങൾ കൂടുതൽ സുതാര്യവും സുഗമമായും ലഭ്യമാക്കുക എന്നതാണ് ഈ പരിഷ്കരങ്ങളുടെയെല്ലാം ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ജില്ലതല അവലോകന യോഗത്തിൽ രജിസ്ട്രേഷൻ വകുപ്പിന്റെ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. രജിസ്ട്രേഷൻ ഓഫിസുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും വിപുലമായ പ്രവർത്തന മേഖല ഉയർത്തുന്നതിനുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ ശ്രീധന്യ സുരേഷ്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സതീഷ് ഓവ്വാട്ട്, ജില്ല രജിസ്ട്രാർ ജനറൽ എ.ബി. സത്യൻ, ജില്ല രജിസ്ട്രാർ ഓഡിറ്റ് രാജേഷ് ഗോപൻ, സി.കെ. റീത്ത, വി. സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

