പേവിഷബാധ: രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ മരണം ഉറപ്പ്
text_fieldsകണ്ണൂർ: പേവിഷബാധക്കെതിരെ അതിജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് ലോക റാബീസ് ദിന സന്ദേശത്തില്‍ അറിയിച്ചു. 'സഹകരിക്കൂ, പ്രതിരോധ കുത്തിവെപ്പ് നല്‍കൂ, പേവിഷബാധ അവസാനിപ്പിക്കൂ'എന്നതാണ് ഈ വര്‍ഷത്തെ റാബീസ് ദിന സന്ദേശം.
മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യ രോഗമായ പേവിഷബാധ തലച്ചോറിെൻറ ആവരണത്തിന് വീക്കമുണ്ടാക്കുകയും എന്‍സഫലൈറ്റിസ് എന്ന രോഗാവസ്ഥയുണ്ടാക്കി മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പട്ടികളിലും പൂച്ചകളിലുമാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. പന്നി, കീരി, കുറുക്കന്, ചെന്നായ, കുരങ്ങന്, അണ്ണാന്, കഴുത, കുതിര എന്നീ മൃങ്ങളെയും ഈ രോഗം ബാധിക്കാറുണ്ട്. വീട്ടുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കാം.
രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരില്‍ കണ്ടേക്കാവുന്ന വൈറസുകള്‍ മൃഗങ്ങൾ കടിക്കുകയോ മാന്തുകയോ ചെയ്യുമ്പോഴുണ്ടാവുന്ന മുറിവിലൂടെ ശരീര പേശികള്‍ക്കിടയിലെ സൂക്ഷ്മ നാഡികളിലെത്തി കേന്ദ്രനാഡീവ്യൂഹത്തില്കൂടി സഞ്ചരിച്ച് സുഷുമ്ന നാഡിയെയും തലച്ചോറിനെയും ബാധിക്കുന്നു. കേന്ദ്രനാഡീ വ്യൂഹത്തില്‍ വൈറസ് എത്താന്‍ എടുക്കുന്ന അത്രയും സമയദൈര്‍ഘ്യം മാത്രമേ രോഗലക്ഷണങ്ങള്‍ പ്രകടമാവാന്‍ എടുക്കുകയുള്ളൂ. എന്നാല്‍, അസാധാരണമായി ഒരാഴ്ച മുതല്‍ ഒരു വര്‍ഷം വരെ എടുക്കാം. രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ മരണം ഉറപ്പാണ്. ചികിത്സയില്ലാത്തതിനാല്‍ പ്രതിരോധമാണ് പ്രധാനം.
വളര്‍ത്തുമൃഗങ്ങളുടെയും മറ്റു മൃഗങ്ങളുടെയും കടിയേല്‍ക്കാതിരിക്കാന്‍ പരമാവധി ജാഗ്രത പുലര്‍ത്തണം. കടിയേറ്റാല്‍ ആ ഭാഗം വെള്ളവും സോപ്പും ഉപയോഗിച്ച് നന്നായി കഴുകണം. അതിനുശേഷം വൃത്തിയുള്ള തുണിയോ പഞ്ഞിയോ ഉപയോഗിച്ച് തുടക്കണം. ഉടന്‍തന്നെ ഒരു ഡോക്ടറുടെ സേവനം തേടണം.
പേവിഷബാധ സംശയിക്കുന്ന മൃഗങ്ങളുടെ കടിയേല്‍ക്കുകയോ അവയില്‍നിന്ന് പോറലേല്‍ക്കുകയോ നേരിട്ട് ഇവയുമായി സമ്പര്‍ക്കത്തില്‍ വരുകയോ ചെയ്തിട്ടുെണ്ടങ്കില് നിര്‍ബന്ധമായും ആൻറി റാബീസ് വാക്സിനേഷന് (എ.ആര്.വി) എടുക്കേണ്ടതാണ്. ഈ കുത്തിവെപ്പ് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ജില്ല ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍നിന്ന് സൗജന്യമായി ലഭിക്കുന്നതാണെന്നും ഡി.എം.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.