ക്വാറൻറീന് വ്യവസ്ഥ ലംഘിച്ചെന്ന്; കോവിഡ് ബാധിതന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസ്
text_fieldsഇരിട്ടി: പയഞ്ചേരിമുക്കില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങള്‍ വീട്ടില്‍ നിന്നും അധികൃതരെ അറിയിക്കാതെ മാറി ത്താമസിച്ചതിന് കുടുംബാംഗങ്ങള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ക്വാറൻറീന് വ്യവസ്ഥകള്‍ ലംഘിച്ചതിന് പകര്‍ച്ചവ്യാധി വ്യാപന നിയമപ്രകാരമാണ് ഇരിട്ടി പൊലീസ് കേസെടുത്തത്. കഴിഞ്ഞ 31നാണ് പയഞ്ചേരിയിലെ 38കാരനായ പ്രവാസിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഇദ്ദേഹവും ഭാര്യയും രണ്ട് വയസ്സുള്ള കുട്ടിയും മാതാപിതാക്കള്‍ക്കുമൊപ്പമാണ് വിദേശത്തുനിന്നും നാട്ടിലെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇവര്‍. പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ഇവരെ നിരീക്ഷിച്ചുവരുന്നതിനിടയിലാണ് 38 കാരന് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.
കരള്‍ രോഗത്തിനുള്‍പ്പെടെ ചികിത്സയിലുള്ള കോവിഡ് ബാധിതെൻറ പിതാവ് തുടര്‍ ചികിത്സക്കായി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ബന്ധപ്പെട്ടിരുന്നു. സൂപ്രണ്ട് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ വിളിച്ച് ചികിത്സക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. എന്നാല്‍, കോവിഡ് ബാധിതെൻറ ഭാര്യയും കുഞ്ഞും വേങ്ങാടുള്ള അവരുടെ വീട്ടിലും പിതാവും മാതാവും കൂത്തുപറമ്പിലെ സ്വന്തം വീട്ടിലുമാണ് എത്തിയത്. പരിയാരത്ത് പരിശോധനക്ക് ചെന്നപ്പോള്‍ കാണേണ്ട ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും അതിനെ തുടര്‍ന്നാണ് കൂത്തുപറമ്പിലെ വീട്ടില്‍ എത്തിയതെന്നുമാണ് പറയുന്നത്.
ആശുപത്രിയില്‍ പോകുമ്പോള്‍ മകെൻറ ഭാര്യയും കുഞ്ഞും തനിച്ചാവാതിരിക്കാന്‍ അവരെ വേങ്ങാെട്ട വീട്ടില്‍ വിട്ടിരുന്നു എന്നുമാണ് മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. സമ്പര്‍ത്തിലുള്ള ആളെന്ന നിലയില്‍ കോവിഡ് പരിശോധനകൂടി ഇവര്‍ക്ക് പരിയാരത്ത് ക്രമീകരിച്ചിരുന്നു. നിരീക്ഷണ വ്യവസ്ഥകള്‍ ലംഘിച്ചതിനാലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ രണ്ട് വീട്ടിലും മറ്റുള്ളവരുമായി സമ്പര്‍ക്കം ഇല്ലാതെയാണ് കഴിയുന്നത്. അതിനാല്‍ മറ്റ് ആശങ്കകള്‍ വേണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
