പുലിഭീതി ഒഴിയാതെ കോളയാട് ജനവാസ കേന്ദ്രം
text_fieldsപുലിയെ കണ്ടതായി പറയുന്ന സ്ഥലത്ത് വനപാലകർ സ്ഥാപിച്ച നിരീക്ഷണ കാമറ
പേരാവൂർ: പുലി ഭീതി ഒഴിയാതെ കോളയാട് ജനവാസ കേന്ദ്രം. പുലിയെ കണ്ട് പേടിച്ച് ഓടുന്നതിനിടെ വീണ് ടാപ്പിങ്ങ് തൊഴിലാളിക്ക് പരിക്ക്. വെള്ളിയാഴ്ച പുലർച്ച 5.30 ത്തോടെ പുത്തലം ചാലിക്കുന്നിൽ റബർ ടാപ്പിങ്ങിനെത്തിയ തൊഴിലാളിയാണ് പുലിയെ കണ്ട് ഓടുന്നതിനിടെ വീണ് പരിക്കേറ്റത്. കോളയാട് പുന്നപ്പാലത്തെ പാണ്ടി മാക്കൽ ബിജുവിനാണ് വീണ് പരിക്കേറ്റത്.
മേലഖയിൽ നേരത്തെ പുലിയെ കണ്ടതായി ടാപ്പിങ് തൊഴിലാളികൾ അറിയിച്ചെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. വനംപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി കാട്ടുപൂച്ചയാണെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം കുനിത്തല വായന്നൂർ റോഡിൽ മണ്ഡപത്തിന് സമീപം പാതി ഭക്ഷിച്ച നിലയിൽ തെരുവുനായുടെ ജഡം കണ്ടെത്തിയിരുന്നു. പുലി തെരുവുനായെ പിന്തുടരുന്നതിനിടെയാണ് ബിജു പുലിയുടെ മുന്നിൽപ്പെട്ടത്.
പേടിച്ച് ഓടിയ ബിജു പ്രദേശവാസിയായ ബാബുവിന്റെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. പ്രദേശത്തെ ജനങ്ങൾ വലിയ ആശങ്കയിലാണ്. പുലി ഭീതി ഒഴിവാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുലിയെ കണ്ടതായി പറയുന്ന സ്ഥലത്ത് എത്തിയ വനപാലകർ നിരീക്ഷണ കാമറ സ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

