പുതിയങ്ങാടിയിലെ കല്ലുമ്മക്കായ, കടൽമത്സ്യ വിത്തുൽപാദന കേന്ദ്രം യാഥാർഥ്യമാകാൻ ഇനി എത്രനാൾ?
text_fieldsപുതിയങ്ങാടിയിലെ കല്ലുമ്മക്കായ -കടൽ മത്സ്യ വിത്തുല്പാദന കേന്ദ്രത്തിന്റെ കെട്ടിടം
പഴയങ്ങാടി : ഉത്തര കേരളത്തിലെ പ്രമുഖ മത്സ്യബന്ധന കേന്ദ്രമായ പുതിയങ്ങാടിയിൽ കെട്ടിടം പണി പൂർത്തിയായ കല്ലുമ്മക്കായ - കടൽ മത്സ്യ വിത്തുൽപാദന കേന്ദ്രത്തിന്റെ അനുബന്ധ പ്രവർത്തികൾ പൂർത്തികരിക്കാൻ ഇനി എത്രനാൾ കാത്തിരിക്കണം?. ആദ്യ പിണറായി സർക്കാറിന്റെ കാലത്ത് ആവിഷ്ക്കരിച്ച പദ്ധതിയുടെ കെട്ടിട നിർമാണം പുതിയങ്ങാടിയിൽ അതിവേഗം പൂർത്തീകരിച്ചത് മത്സ്യമേഖലയിൽ പ്രതീക്ഷ പുലർത്തിയെങ്കിലും അനുബന്ധ പ്രവർത്തനങ്ങൾ അനന്തമായി നീണ്ടു പോവുകയാണ്.
ഗുണമേന്മയുള്ള മത്സ്യവിത്ത് ആവശ്യാനുസരണം ലഭ്യമാകുന്നില്ലെന്നതാണ് മത്സ്യ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. മത്സ്യ വിത്തിന്റെ ഏറിയ പങ്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നോ ജലാശയങ്ങളില്‍ നിന്ന് നേരിട്ടോ ആണ് കര്‍ഷകര്‍ക്ക് ലഭ്യമാകുന്നത്. ഗുണമേന്മയുള്ള മത്സ്യ വിത്തിന്റെ ലഭ്യത കര്‍ഷകര്‍ക്ക് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കല്ലുമ്മക്കായ വിത്തിനും വിവിധ കടല്‍ മത്സ്യങ്ങളുടെ വിത്തുല്‍പാദനത്തിനും ഗുണമേന്മയുള്ള മത്സ്യങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനും സഹായകരമായാണ് പുതിയങ്ങാടിയിൽ കല്ലുമ്മക്കായ കടല്‍ മത്സ്യ വിത്തുല്പാദന കേന്ദ്രം ലക്ഷ്യമിട്ട് പദ്ധതികളാവിഷ്കരിച്ചത്.
പതിറ്റാണ്ടുകൾക്ക് മുമ്പു പുതിയങ്ങാടിയിൽ മത്സ്യ സൂക്ഷിപ്പിനായി നല്ല നിലയിൽ ഐസ് ഉൽപാദിപ്പിച്ച് പ്രവർത്തിച്ചിരുന്നതും തുടർന്ന് ഐസ് നിർമാണം മുടങ്ങിയതോടെ പൂട്ടിപ്പോയതുമായ സർക്കാർ ഐസ് പ്ലാന്റ് കെട്ടിടം പൊളിച്ചു മാറ്റിയാണ് കല്ലുമ്മക്കായ, കടല്‍മത്സ്യ വിത്തുല്‍പാദനത്തിന് നേരിട്ടൊരു ഹാച്ചറിക്കായി കെട്ടിടം നിർമിച്ചത്. ഇവിടെ പദ്ധതിയിട്ട സംസ്ഥാനത്തെ ആദ്യത്തെ കല്ലുമ്മക്കായ -കടൽ മത്സ്യ വിത്തുല്പാദന കേന്ദ്ര സംരംഭത്തിന് സംസ്ഥാന സർക്കാർ അഞ്ച് കോടി രൂപ ചെലവിലുള്ള പദ്ധതിയാണ് ലക്ഷ്യമിട്ടത്. പ്രതിവർഷം 50 ലക്ഷം കടൽ മത്സ്യ കുഞ്ഞുങ്ങളും 50 ലക്ഷം കല്ലുമ്മക്കായ വിത്തും ഉൽപാദിപ്പിക്കാൻ സാധ്യമാകുന്ന രീതിയിലാണ് പദ്ധതിയുടെ വിഭാവനം.
അതിനൂതന ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ കല്ലുമ്മക്കായ, കടല്‍മത്സ്യ വിത്തുല്‍പാദനത്തിന് നേരിട്ടൊരു ഹാച്ചറി എന്ന ആശയത്തിന്റെ സാക്ഷാത്കാരമായി പ്രതീക്ഷയർപ്പിച്ച പദ്ധതി പക്ഷെ ചില പദ്ധതികളുടെ അനുമതിയുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സങ്ങളാൽ കാല താമസം നേരിടുകയാണ്.
മലബാറിന്റെ മത്സ്യബന്ധന മേഖലയിലെ ശ്രദ്ധേയമായ പദ്ധതി സർക്കാർ സ്ഥാപനമായ സി.എം.എഫ്.ആർ.ഐ യുടെ സാങ്കേതിക സഹായത്താൽ കേരള തീരദേശ വികസന കോർപറേഷൻ മുഖേനയാണ് നിർമാണ പ്രവർത്തനങ്ങളുടെ നിർവഹണം.
സി.എം.എഫ്.ആര്‍.ഐ യുടെ സഹായത്തോടെ ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളും നടത്തി ഗുണനിലവാരമുള്ള വിത്തുകള്‍ ഉല്‍പ്പാദിപ്പിക്കാനാവുന്ന തരത്തിലായിരുന്നു പദ്ധതിയുടെ ആസൂത്രണം.
വിത്തുല്‍പാദനത്തിനും റെയറിങ്ങിനുമായി 1208.6 ചതുരശ്ര മീറ്ററില്‍ ഹാച്ചറി കെട്ടിടം, 133 മീറ്റര്‍ നീളത്തില്‍ ഡ്രെയിനേജ് സംവിധാനം, 30 ടണ്‍ ശേഷിയുള്ള എഫ്.ആര്‍.പി ടാങ്ക്, മത്സ്യ വിത്തുല്പാദന കേന്ദ്രം സദാ സമയവും സജ്ജമാവുന്നതിന് ബ്ലോവറുകള്‍, ഓസണേറ്റര്‍, റാപ്പിഡ് സാന്റ് ഫില്‍ട്ടറുകള്‍, സ്ലോ സാന്റ് ഫില്‍ട്ടറുകള്‍, ആധുനിക പ്ലമ്പിങ് സംവിധാനം, വൈദ്യുതീകരണ പ്രവൃത്തികള്‍ എന്നിവയെല്ലാം ഒരുക്കിയുള്ള പദ്ധതിയുടെ സാക്ഷാത്കാര സ്വപ്‌നത്തിലാണ് പുതിയങ്ങാടി തീരദേശ മേഖല.
സംസ്ഥാനത്തിന്റെ ആദ്യ സംരംഭമായതിനാൽ പുതിയങ്ങാടി മേഖലയിൽ നിർമിക്കുന്ന കല്ലുമ്മക്കായ -കടൽ മത്സ്യ വിത്തുല്പാദന കേന്ദ്രം സംസ്ഥാനം കാത്തിരിക്കുന്ന പദ്ധതിയാണ്. പദ്ധതിയുടെ ടെണ്ടർ നടപടികൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

