ആ ദൃശ്യം ആരുടേത്? കവർച്ച ഭീതിയിൽ നാട്; പ്രതികളെ കണ്ടെത്താനാവാതെ പൊലീസ്
text_fieldsപയ്യന്നൂർ: പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടക്കുന്ന കവർച്ച പരമ്പര നാടിന്റെ ഉറക്കം കെടുത്തുന്നു. നിരവധി കവർച്ചയും കവർച്ച ശ്രമങ്ങളും നടന്നിട്ടും പ്രതികളെ കണ്ടെത്താനാവാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്ന് നാട്ടുകാർ. കഴിഞ്ഞദിവസം വീട്ടിലെ കാമറയില്‍ പതിഞ്ഞ അജ്ഞാതനെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചെങ്കിലും ഇതുവരെ വ്യക്തമായ വിവരം ലഭിച്ചില്ലെന്നാണ് വിവരം.
21ന് രാത്രി ഏമ്പേറ്റിലെ വീട്ടിനുമുന്നിലെത്തിയ അജ്ഞാതനെക്കുറിച്ചാണ് ഇപ്പോൾ നാട്ടിൽ ഭീതിപരക്കുന്നത്. ഇതിനിടയിൽ പിലാത്തറ പഴിച്ചിയിൽ വീട് കുത്തിത്തുറന്ന് വീട്ടമ്മയുടെ മാല കവർന്നത് ഭീതികൂടാൻ കാരണമായി. മെഡിക്കല്‍ കോളജ് കാമ്പസിലെ നഴ്സിങ് വിഭാഗത്തിലെ ട്യൂട്ടറായ ഏമ്പേറ്റ് സ്വദേശിനിയുടെ വീട്ടിലാണ് അജ്ഞാതനെത്തിയതായി കാമറയിൽ കണ്ടത്.
പരിയാരം പൊലീസ് പരിധിയില്‍ മോഷണം നടത്തുന്ന സംഘത്തില്‍പെട്ടയാളാണ് ഇയാളെന്ന നിഗമനത്തിലാണ് പൊലീസ്. വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. വീട്ടിലുണ്ടായിരുന്ന യുവതി തൊട്ടടുത്ത തറവാട്ട് വീട്ടിലാണ് അന്ന് ഉറങ്ങിയിരുന്നത്. വീട്ടില്‍ ആളില്ലെന്ന് മനസ്സിലാക്കിയാണ് ഇയാളെത്തിയതെന്ന് കരുതുന്നു.
അടുത്തകാലത്തായി പരിയാരം പൊലീസ് പരിധിയില്‍ നിരവധി മോഷണങ്ങല്‍ നടന്നതിനാല്‍ ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറയുന്നു. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചും മറ്റും നടക്കുന്ന കവർച്ചയും വ്യാപകമാണ്. രണ്ടു മാസം മുമ്പ് പട്ടാപ്പകൽ കുളപ്പുറത്ത് കടയിൽ ഇരിക്കുന്ന
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമംനടന്നു. ഇതിലും പൊലീസിന് കാര്യമായി ഒന്നും ചെയ്യാനായില്ല. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചെങ്കിലും ഫലമുണ്ടായില്ല.
രാത്രി വാതിൽ പൊളിച്ച് വീട്ടമ്മയുടെ മാല പൊട്ടിച്ചു
പയ്യന്നൂർ: രാത്രി വീടിന്റെ വാതിൽ പൊളിച്ച് വീട്ടമ്മയുടെ മാല പൊട്ടിച്ചു. പിലാത്തറ ടൗണിനടുത്ത പഴിച്ചയിൽ ചേറ്റൂരില്ലത്ത് റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ കൃഷ്ണൻ നമ്പൂതിരിയുടെ വീട്ടിലാണ് കവർച്ച സംഘം വാതിൽ തകർത്ത് അകത്തുകടന്നത്. പേരക്കുട്ടികൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഭാര്യ ദേവകി അന്തർജനത്തിന്റെ (61) കഴുത്തിൽനിന്ന് മാല വലിച്ച് പൊട്ടിച്ചെടുക്കുകയായിരുന്നു. രാത്രി 1.45 നാണ് സംഭവം.
ഞെട്ടിയുണർന്ന് ബഹളം വെച്ചപ്പോൾ കൈയിൽ കിട്ടിയ മാല കഷ്ണവുമായി കള്ളൻ ഓടി രക്ഷപ്പെട്ടു. മാല വലിച്ച് പൊട്ടിച്ചപ്പോൾ കഴുത്തിന് സാരമായി മുറിവേറ്റ ദേവകി അന്തർജനത്തിന് പൊലീസ് സാന്നിധ്യത്തിൽ പരിയാരത്ത് പ്രാഥമിക ചികിത്സ നൽകി. കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ. ഹരി നമ്പൂതിരിയുടെ മൂന്നൂറ് മീറ്റർ അകലത്തുള്ള വീട്ടിലും ഈ സംഘം കവർച്ച ശ്രമം നടത്തിയിരുന്നു.
പിൻവശത്തെ ഗ്രില്ലിന്റെ താക്കോൽ പൊളിച്ച നിലയിലാണ്. സംഭവമറിഞ്ഞയുടൻ പരിയാരം പൊലീസ് രാത്രി തന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും സംഘത്തെ കുറിച്ച് വിവരം ലഭിച്ചില്ല. തുടർന്ന് പയ്യന്നൂർ ഡി.വൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ, റൂറൽ എസ്.പി. ആർ. മഹേഷ് എന്നിവരും സ്ഥലത്തെത്തി. പൊലീസ് നായ തെളിവെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.