കണ്ടൽക്കാടുകളിൽനിന്ന് തേൻ ഉൽപാദനവുമായി പാപ്പിനിശ്ശേരി
text_fieldsഎം.വി.ആർ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ അധ്യാപികയും പഞ്ചായത്ത് ബി.എം.സി അംഗവുമായ അനുശ്രീ അശോകിന്റെ നേതൃത്വത്തിൽ പാപ്പിനിശ്ശേരിയിലെ കണ്ടൽക്കാടുകൾ സന്ദർശിക്കുന്നു
പാപ്പിനിശ്ശേരി: കണ്ടൽക്കാടുകൾ വെറും തീരസംരക്ഷണ കവചമല്ല, പോഷകസമൃദ്ധമായ തേനിന്റെ ഉറവിടവുമാകാമെന്ന് തെളിയിച്ച് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തും എം.വി.ആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻഡ് റിസർച്ച് സ്റ്റഡീസിലെ ഫോറസ്ട്രി വിഭാഗവും. വളപട്ടണം പുഴയോരത്തെ കണ്ടൽക്കാടുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ തേനീച്ച വളർത്തലിലൂടെ മികച്ച തേൻ ഉൽപാദനം നടത്തി ശ്രദ്ധേയമായിരിക്കുകയാണ് ഈ സംരംഭം. പദ്ധതി ജൈവവൈവിധ്യ സംരക്ഷണ മേഖലയിൽ പുതിയ സാധ്യതകളാണ് തുറക്കുന്നത്. കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയും കൈയേറ്റങ്ങൾ വർധിക്കുകയുംചെയ്യുന്ന സാഹചര്യത്തിൽ പരിസ്ഥിതി സൗഹൃദ മാതൃകയായാണ് ഈ സംരംഭത്തെ വിലയിരുത്തുന്നത്. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ജൈവവൈവിധ്യ പരിപാലന സമിതിയുടെ സഹകരണത്തോടെയാണ് എം.വി.ആർ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളായ അദ്വൈത് രഞ്ജിത്തും ആശ്രയയും പ്രോജക്ടിന്റെ ഭാഗമായി കണ്ടൽക്കാടുകളിൽ തേനീച്ച വളർത്തൽ ആരംഭിച്ചത്.
പരിസ്ഥിതി ദിനാചരണ ഭാഗമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കണ്ടൽ നടത്തം’ പരിപാടിക്കിടെയാണ് കണ്ടൽപൂക്കളിൽ തേനീച്ചകൾ സജീവമായി എത്തുന്നത് വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതാണ് പദ്ധതിക്ക് പ്രചോദനമായത്. തുടർന്ന് പഞ്ചായത്തിന്റെ പിന്തുണയോടെ പദ്ധതി വിജയകരമായി പൂർത്തിയാക്കുകയും വിദ്യാർഥികൾ തേൻ ഉൽപാദിപ്പിച്ച് വിതരണംചെയ്യുകയുംചെയ്തു. എം.വി.ആർ ഇൻസ്റ്റിറ്റ്യൂട്ടിലെ മുൻ അധ്യാപികയും പഞ്ചായത്ത് ബി.എം.സി അംഗവുമായ അനുശ്രീ അശോക് പദ്ധതിയുടെ ഗൈഡായി പ്രവർത്തിച്ചു. പദ്ധതിയെ അടിസ്ഥാനമാക്കി തയാറാക്കിയ ഗവേഷണ പ്രബന്ധം ദേശീയ സെമിനാറിൽ അവതരിപ്പിച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനെ തുടർന്ന് സംരംഭ വികസനത്തിനായി സർവകലാശാല സ്റ്റാർട്ടപ്പ് ഫണ്ടായി ഒരു ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

