പാപ്പിനിശ്ശേരിയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് നശിക്കുന്നു
text_fieldsവളപട്ടണം പുഴയുടെ ഭാഗമായ പാപ്പിനിശ്ശേരി പാറക്കലിൽ സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് നശിക്കുന്ന അവസ്ഥയിൽ
പാപ്പിനിശ്ശേരി: വിനോദസഞ്ചാര മേഖലയുടെ വലിയ കുതിപ്പിന് ഉന്നമിട്ട് കോടികൾ ചെലവിട്ട് ഒരുക്കിയ പദ്ധതികൾ ഒരു ലക്ഷ്യവും കാണാതെ നശിക്കുന്നതിൽ അധികൃതർ കണ്ണ് തുറന്ന് കാണണം. വളപട്ടണം പുഴയുടെ ഭാഗമായ പാപ്പിനിശ്ശേരി പാറക്കലിൽ സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ അവസ്ഥ കാണുമ്പോൾ ആരും മൂക്കത്ത് വിരൽ വെച്ചുപോകും. 2024 ജനുവരിയിലാണ് പാറക്കലിലെ ബോട്ട് ജെട്ടിക്ക് സമീപം ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. സ്ഥാപിക്കുന്ന സമയത്ത് ഏതാനും മാസങ്ങൾക്കുള്ളിൽ പാറക്കൽ കേന്ദ്രമായി മോഹന സുന്ദര പദ്ധതികൾ നടപ്പാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഏതാണ്ട് രണ്ടര വർഷം ഉപ്പ് വെള്ളത്തിൽ രണ്ട് കോടിയുടെ പാലം പൊങ്ങിക്കിടന്നതല്ലാതെ ഒന്നും നടന്നില്ല. ആർക്കും ഉപകാരപ്പെട്ടുമില്ല.
നാലുവർഷം മുമ്പ് വളപട്ടണം ബോട്ട് ജെട്ടിക്ക് സമീപത്ത് വെറുതെ കിടന്ന ഫ്ലോട്ടിങ് ബ്രിഡ്ജാണ് അവസാനം വിനോദസഞ്ചാര ഹബാക്കാനാണ് പാറക്കലിൽ എത്തിച്ചത്. വളപട്ടണത്ത് ഏറെ കാലം പൊങ്ങിക്കിടന്ന ബ്രിഡ്ജിന് ചുറ്റും കനത്ത മഴയിൽ മാലിന്യം അടിഞ്ഞതോടെ പ്രദേശവാസികളിൽ നിന്നും ശക്തമായ എതിർപ്പ് ഉയരുകയായിരുന്നു. മാലിന്യം അടിക്കടി കൂടിയതോടെ രൂക്ഷമായ ദുർഗന്ധവും പ്രദേശത്തിന്റെ സ്വൈര ജീവിതം കെടുത്തി. ചുറ്റുപാടുമുള്ള ജനവാസ മേഖലയിൽ വലിയ പകർച്ചവ്യാധി ഭീഷണിയും ഉയർന്നതോടെ പ്രതിഷേധവും ശക്തമായി. തുടർന്നാണ് ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ സാധന സാമഗ്രികൾ കരക്കെത്തിച്ച് മാസങ്ങളോളമാണ് പുഴയോരത്ത് കൂട്ടിയിട്ടത്.
ഒടുവിൽ ഈ ബ്രിഡ്ജാണ് വലിയ ലക്ഷ്യമെന്ന വാഗ്ദാനം പറഞ്ഞ് പാപ്പിനിശ്ശേരി പാറക്കലിൽ എത്തിച്ച് ബ്രിഡ്ജാക്കി ഉയർത്തിയത്. എന്നാൽ ആ പദ്ധതിയും ഫലം കാണാതെ പാളുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കഴിഞ്ഞ രണ്ടു വർഷവും മഴക്കാലത്ത് പാലത്തിനരികിൽ വളപട്ടണത്തെ പോലെ തന്നെ മാലിന്യം അടിഞ്ഞുകൂടുന്ന സ്ഥിതിയും നിലവിലുണ്ട്. ഫ്ലോട്ടിങ് ബ്രിഡ്ജിന് സമീപം തന്നെ ലക്ഷങ്ങൾ മുടക്കി മനോഹരമായ ജെട്ടിയും ഒരുക്കിയിരുന്നു. ജെട്ടിയും ഇതേ കാലഘട്ടത്തിൽ പണി പൂർത്തിയാക്കി മനോഹരമാക്കിയതാണ്.
എന്നാൽ, നിലവിൽ പുഴയിലൂടെ വിനോദ സഞ്ചാരികളെയും കൊണ്ട് തലങ്ങും വിലങ്ങും പോകുന്ന സ്വകാര്യ ബോട്ടുകൾ വല്ലപ്പോഴും ജെട്ടിയിൽ നിർത്തി ഭക്ഷണം കഴിക്കാനുള്ള ഒരു ഇടം ആയെങ്കിലും ഉപയോഗിക്കാറുണ്ട്. ഫ്ലോട്ടിങ് ബ്രിഡ്ജിലെ അടിസ്ഥാന സൗകര്യങ്ങൾ നശിക്കുന്നു. ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ പ്രതലം പോലും പല സ്ഥലത്തും പൊട്ടിത്തകർന്ന് കഴിഞ്ഞു. ഫാനുകൾ, മാലിന്യ നിക്ഷേപ ബിന്നുകൾ, വിളക്ക് കാലുകൾ, അഗ്നിരക്ഷ ഉപകരണങ്ങൾ എല്ലാം നശിച്ച നിലയിലും നശിപ്പിച്ച നിലയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

