ഓൺലൈൻ തട്ടിപ്പിനിരയാകാൻ ‘മത്സരം’
text_fieldsകണ്ണൂർ: ഓൺലൈൻ തട്ടിപ്പിൽ വൻ വർധന. ജില്ലയിൽ ആറു മാസത്തിനിടെ 21.47 കോടി രൂപയോളമാണ് നഷ്ടമായത്. സാമ്പത്തിക ലാഭവും പാർട്ട്ടൈം ജോലിയും ലോണും വാഗ്ദാനം ചെയ്താണ് മിക്ക തട്ടിപ്പുകളും നടത്തുന്നത്.
ഈ വർഷം കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ 70 കേസുകളും റൂറലിൽ ചെറുതും വലുതുമായ മുന്നൂറോളം സൈബർ തട്ടിപ്പുകളും റിപ്പോർട്ട് ചെയ്തു. സിറ്റിയിൽ 13.97 കോടി രൂപയും റൂറലിൽ ഏഴരക്കോടിയോളവും നഷ്ടമായി. കണ്ണൂർ, കോഴിക്കോട്, ഉത്തർപ്രദേശ് സ്വദേശികളടക്കം ഏഴുപേർ സിറ്റി പരിധിയിൽ അറസ്റ്റിലായി. ഒരു ലക്ഷം മുതൽ ഒന്നരകോടി രൂപ വരെ നഷ്ടമായവരാണ് പരാതി നൽകിയത്.
പിന്നിൽ മലയാളികളും
നേരത്തേ ഓൺലൈൻ തട്ടിപ്പിനു പിന്നിൽ നൈജീരിയൻ, ഉത്തരേന്ത്യൻ സംഘങ്ങളായിരുന്നുവെങ്കിൽ ഇപ്പോൾ സ്ഥിതി മാറി. തട്ടിപ്പിന് പിന്നിലും പിടിക്കപ്പെടുന്നവരിലും ഏറെയും മലയാളികളാണിപ്പോൾ. ഒന്നരമാസം മുമ്പ് നിക്ഷേപത്തിലൂടെ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിൽ നാലു മലയാളികളാണ് കണ്ണൂർ സൈബർ പൊലീസിന്റെ പിടിയിലായത്. അൽഫാൻ, കബീർ, വാസിൽ, ആദിൽ എന്നിവരാണ് അറസ്റ്റിലായത്. കണ്ണപുരം സ്വദേശിയായ വാസിൽ നേരത്തേ പിടിച്ചുപറി കേസുകളിലടക്കം പ്രതിയാണ്. പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ പ്രതികളെ വലയിലാക്കിയത്.
ഷെയർ ട്രേഡിങ്ങിലൂടെ കണ്ണൂർ സ്വദേശിയുടെ 1.57 കോടി രൂപ തട്ടിയെടുത്ത സംഭവത്തിലെ മുഖ്യപ്രതി ഉത്തർപ്രദേശ് സ്വദേശി അൽക്കാമയെ കണ്ണൂർ സൈബർ പൊലീസ് ഇൻസ്പെക്ടർ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തത് ഈയിടെയാണ്.
23.75 ലക്ഷം തിരിച്ചുപിടിച്ചു
ഓൺലൈൻ തട്ടിപ്പിനിരയായി ഉടൻ തന്നെ പരാതിപ്പെട്ടാൽ അക്കൗണ്ട് മരവിപ്പിക്കാനും പണം പിൻവലിക്കുന്നത് തടയാനുമാവും. സമയം വൈകുംതോറും പണം ലഭിക്കാനുള്ള സാധ്യത മങ്ങും. കണ്ണൂർ സിറ്റി പൊലീസ് പരിധിയിൽ 20 ലക്ഷം രൂപയാണ് തിരിച്ചെടുക്കാനായത്. റൂറൽ പരിധിയിൽ നടത്തിയ അന്വേഷണത്തിൽ 3.75 ലക്ഷം രൂപ തിരിച്ചുപിടിക്കാൻ സാധിച്ചു. തട്ടിപ്പിനിരയായതായി മനസ്സിലായാൽ ഉടൻ പരാതിപ്പെടുക. തട്ടിപ്പുകാരുടെ അക്കൗണ്ട് മരവിപ്പിക്കാനും കോടതി നടപടികളിലൂടെ നഷ്ടമായ പണം തിരിച്ചുപിടിക്കാനും പരാതിക്കാരന് സാധിക്കും. സമയം വൈകുംതോറും മറ്റ് അക്കൗണ്ടിലേക്ക് പണം മാറ്റാനും പിൻവലിക്കാനും സാധ്യതയേറെയാണ്.
ഒരാൾ മാത്രം ഒറിജിനൽ
സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ക്ഷണിക്കുന്ന തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. ഫേസ്ബുക്കിലും വാട്സ്ആപ്പിലും മറ്റും വരുന്ന ഷെയർ മാർക്കറ്റിൽ ഉയർന്ന വരുമാനം, സ്വർണത്തിൽ നിക്ഷേപം തുടങ്ങിയ വാഗ്ദാനങ്ങൾ അടങ്ങിയ ലിങ്കുകൾ തുറന്നാൽ തട്ടിപ്പിന്റെ തുടക്കമായി. ഇരട്ടി തുക ലഭിക്കുമെന്ന് പറഞ്ഞ് മുപ്പതും നാൽപതും പേരുള്ള വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ അംഗങ്ങളാക്കും. ഈ ഗ്രൂപ്പിൽ തട്ടിപ്പിനിരയാകുന്ന ആൾ ഒഴികെ മറ്റുള്ളവരെല്ലാം വ്യാജന്മാരാകും.
ലിങ്കിൽ പറഞ്ഞതുപ്രകാരം ഇരട്ടി ലാഭം ലഭിച്ചതായും പത്തും ഇരുപതും ലക്ഷം നിക്ഷേപിച്ചപ്പോൾ ലക്ഷങ്ങൾ അക്കൗണ്ടിലെത്തിയതായും വ്യാജ സ്ക്രീൻ ഷോട്ടുകൾ സഹിതം അവർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. ഇതൊക്കെ വിശ്വസിച്ച് തട്ടിപ്പുകാർ പറയുന്നയിടങ്ങളിൽ പണം നിക്ഷേപിച്ചവർക്ക് എല്ലാം നഷ്ടമാകും. വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താനാണ് ആവശ്യപ്പെടുക. മിക്ക തട്ടിപ്പുകളും ഏതാണ്ട് സമാനമായ രീതിയിലാണ്.
കൊറിയറിൽ കഞ്ചാവ്
നിങ്ങളുടെ പേരിൽ എത്തിയ കൊറിയറിൽ കഞ്ചാവും മയക്കുമരുന്നുമുണ്ടെന്നും കേസെടുക്കുമെന്നും പറഞ്ഞ് ഫോണിൽ സന്ദേശമെത്തിയാൽ ആരും ഞെട്ടും. ഇതുമൊരു തട്ടിപ്പാണ്. സന്ദേശത്തിനുശേഷം വിഡിയോ കാളിൽ പൊലീസാണെന്നും സി.ബി.ഐ ഉദ്യോഗസ്ഥനാണെന്നും സ്വയം പരിചയപ്പെടുത്തിയ ആളുകൾ കാര്യങ്ങൾ വിശദീകരിക്കും. വിളിക്കുന്നയാളുടെ പശ്ചാത്തലത്തിൽ പൊലീസ് സ്റ്റേഷനോ സി.ബി.ഐ ഓഫിസോ വ്യാജമായി ഒരുക്കിയിട്ടുണ്ടാവും. യൂനിഫോം ധരിച്ച ഉദ്യോഗസ്ഥരാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുക. കേസിൽനിന്ന് ഒഴിവാക്കാനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറാനും പണം അയക്കാനും ആവശ്യപ്പെടും. കേസ് വരുമെന്ന ആശങ്കയിൽ അക്കൗണ്ട് വിവരങ്ങളും പണവും കൈമാറുന്നവർ തട്ടിപ്പിനിരയാവും. ഇങ്ങനെ വിഡിയോ കാൾ സന്ദേശമെത്തിയാൽ ഉടൻ കട്ട് ചെയ്ത് സൈബർ പൊലീസിൽ വിവരമറിയിക്കാം.
പറ്റിക്കപ്പെടാൻ വിദ്യാസമ്പന്നർ
ഓൺലൈനിൽ പറ്റിക്കപ്പെടുന്നവരിൽ ഏറെയും വിദ്യാസമ്പന്നരും ഉന്നത ഉദ്യോഗസ്ഥരുമാണ്. ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ, ഐ.ടി പ്രഫഷനലുകൾ... തട്ടിപ്പിനിരയായവരുടെ പട്ടിക നീളുകയാണ്.
പലരും മാനക്കേടു ഭയന്ന് പുറത്തുപറയാറില്ല. നിക്ഷേപ താൽപര്യമുള്ളവരെയും ലോൺ ആവശ്യമുള്ളവരെയും നിരീക്ഷിച്ച ശേഷമാണ് തട്ടിപ്പുകാർ പദ്ധതികൾ തയാറാക്കുന്നത്. സാമ്പത്തികമായി പ്രശ്നമുള്ളവരെ ലോൺ വാഗ്ദാനം നൽകി കബളിപ്പിക്കും. സാമ്പത്തിക ഭദ്രതയുള്ളവരെ ഷെയർ മാർക്കറ്റുകളിലും നിക്ഷേപ പദ്ധതികളിലും ഇരട്ടി ലാഭം വാഗ്ദാനം നൽകി തട്ടിപ്പിനിരയാക്കും. ഫേസ്ബുക്ക് പരസ്യങ്ങളിലൂടെയാണ് മിക്കവരെയും വലയിലാക്കുന്നത്.
പരാതിപ്പെടാം, വൈകാതെ
വിവേകത്തോടെ പെരുമാറിയാൽ തട്ടിപ്പിൽനിന്ന് രക്ഷപ്പെടാൻ കഴിയും. ഓൺലൈനിൽ ഇടപെടുമ്പോൾ ജാഗ്രത വേണം. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കാം. w.w.w.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.
മുംബൈയിൽ വാറന്റ്; ഡോക്ടറുടെ 10 ലക്ഷം തട്ടി
തളിപ്പറമ്പ്: മുംബൈ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി വാറന്റുണ്ടെന്നു പറഞ്ഞ് പയ്യന്നൂരിലെ ഡോക്ടറില്‍നിന്ന് 10 ലക്ഷം രൂപ തട്ടി. ഉയർന്ന ഉദ്യോഗസ്ഥന്റെ യൂനിഫോം ധരിച്ച് വാട്സ്ആപ്പിലൂടെയാണ് സംഘം സംസാരിച്ചത്. എഫ്.ഐ.ആറിന്റെയും വാറന്റിന്റെയും വ്യാജ കോപ്പിയും കാണിച്ചു. സെക്യൂരിറ്റി ചെക്കിങ്ങിന്റെ ഭാഗമായാണെന്നു പറഞ്ഞാണ് പണം തട്ടിയത്.
കണ്ണൂര്‍ റൂറൽ പരിധിയിൽ ഓൺലൈൻ ട്രേഡിങ്ങിലൂടെയും നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് 2.5 കോടി രൂപയും വ്യാജ അന്വേഷണം ചമഞ്ഞ് 13.75 ലക്ഷം രൂപയുമാണ് ഈയിടെ തട്ടിയത്.
ഓൺലൈൻ ട്രേഡിങ്ങിലൂടെയും നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് തളിപ്പറമ്പ് സ്വദേശിയില്‍നിന്ന് 64 ലക്ഷം രൂപയും ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് തളിപ്പറമ്പ് സ്വദേശിയില്‍നിന്ന് 32 ലക്ഷം രൂപയും ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിങ് ആപ്പില്‍ പ്രോഡക്ട് കാര്‍ട്ട് ചെയ്താല്‍ പണം ലഭിക്കും എന്നു പറഞ്ഞ് മാട്ടൂല്‍ സ്വദേശിയില്‍നിന്ന് 16 ലക്ഷം രൂപയുമാണ് തട്ടിയത്.
ഓൺലൈൻ തട്ടിപ്പ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ബോധവത്കരണം നടത്തും. സമൂഹ മാധ്യമങ്ങളിലടക്കം ഇടപെടുമ്പോൾ ജാഗ്രത പാലിക്കണം
അജിത്ത് കുമാർ (കണ്ണൂർ സിറ്റി പൊലീസ് കമീഷണർ)
വൻ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്തും വ്യാജ അന്വേഷണ ഉദ്യോഗസ്ഥർ ചമഞ്ഞും നടത്തുന്ന തട്ടിപ്പുകൾ വർധിക്കുകയാണ്. റൂറൽ പരിധിയിൽ മുന്നൂറോളം കേസുകളാണ് ഈ വർഷമുണ്ടായത്
എം. ഹേമലത (കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.