ദേശീയപാത വികസനം; ചാലക്കുന്ന് കടക്കാൻ പെടാപ്പാട്
text_fieldsചാലക്കുന്നിൽ കുടുങ്ങിയ ഭാരമേറിയ ലോറി ക്രെയിൻ ഉപയോഗിച്ച് വലിച്ചു കയറ്റുന്നു, താഴെചൊവ്വയിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
കണ്ണൂർ: ദേശീയപാത വികസനം തകൃതിയായി നടക്കുമ്പോഴും രാത്രിയായാൽ ചാലക്കുന്നിലെത്തുന്നവർ കുടുങ്ങും. അശാസ്ത്രീയമായി സർവിസ് റോഡ് നിർമിച്ചതോടെയാണ് മണിക്കൂറുകളോളം യാത്രക്കാർ പെരുവഴിലായത്. ചാലക്കുന്നിനോടടുത്ത് ചെങ്കുത്തായ കയറ്റമുള്ളതാണ് വലിയ പ്രയാസം. ഒരു തവണ റോഡ് ഇടിച്ചുതാഴ്ത്തിയെങ്കിലും വാഹനങ്ങൾ കുടുങ്ങുന്നതിന് കുറവില്ല. രാത്രി സമയങ്ങളിൽ ചരക്കു ലോറികൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ദിവസവും ചരക്കു ലോറികൾ കുടുങ്ങുന്നതിനെതുടർന്ന് ക്രെയിൻ ഉപയോഗിച്ച് വലിക്കേണ്ട സ്ഥിതിയാണ്.
ശനിയാഴ്ച രാത്രി സമാന സംഭവമുണ്ടാകുകയും ചെയ്തു. ഇതോടെ, മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി. കഴിഞ്ഞ ദിവസം വാഹനങ്ങളുടെ ക്യൂ താണ വരെ നീണ്ടിരുന്നു. ഇത് ഏകദേശം ആറ് കിലോമീറ്ററോളം വരും. കണ്ണൂർ-കോഴിക്കോട് റൂട്ടിലെ പ്രധാന ജങ്ഷനിലാണ് ദിവസവും ഈ ഗതാഗതക്കുരുക്ക്. ഇതിനെതിരെ ഒരു നടപടികളും സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. പലതവണ പരാതി പറഞ്ഞെങ്കിലും വേണ്ട നടപടിയില്ല. രാത്രിയിൽ ദീർഘദൂര യാത്രക്കാർക്കടക്കം ഏറെ ബുദ്ധിമുട്ടാക്കുകയാണ് ഈ അശാസ്ത്രീയ സർവിസ് റോഡ്.
തെഴുക്കിൽ പീടികയിൽനിന്നു വരുന്ന റോഡ് ചാലക്കുന്ന് ജങ്ഷനിലെത്തുമ്പോൾ പെട്ടെന്ന് കയറ്റം വരുന്നതാണ് ഭാരമേറിയ വാഹനങ്ങൾ കുടുങ്ങാൻ കാരണമാകുന്നത്. ഇതിനു ബദലായി വൺവേ റോഡ് ഇരുവശത്തേക്കുമായി തുറന്നു നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ, അതിന് ചാലക്കുന്ന് ജങ്ഷനിൽ ആവശ്യമായ സൗകര്യം ഏർപ്പെടുത്തേണ്ടി വരും.
ദിവസവും ഭാരമേറിയ ചരക്കു ലോറികൾ കുടുങ്ങുകയും അധികൃതർ കണ്ട ഭാവം നടിക്കാതിരിക്കുകയും ചെയ്യുമ്പോൾ റോഡിൽ കുടുങ്ങുന്നത് യാത്രക്കാരാണ്. കൂടാതെ, സർവിസ് റോഡിന് വശത്തായി ഓവുചാൽ നിർമിക്കുകയും സ്ലാബിടുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങൾ കയറിയിറങ്ങി പല സ്ലാബുകളും പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയുമുണ്ട്. രാത്രി സമയങ്ങളിൽ സ്ലാബ് പൊട്ടിയതറിയാതെ വാഹനങ്ങൾ അപകടത്തിൽപെടാനും സാധ്യതയുണ്ട്.
സർവിസ് റോഡ് ശാസ്ത്രീയമാക്കുക, അല്ലെങ്കിൽ വേണം ബദൽ മാർഗം
തുടരുന്ന ചാലക്കുന്നിലെ ഗതാഗതക്കുരുക്ക് യാത്രക്കാർക്കും നാട്ടുകാർക്കും ഏറെ ബുദ്ധിമുട്ടാവുകയാണ്.
മംഗളൂരു, കാസർകോട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളാണ് മിക്കപ്പോഴും രാത്രി സമയങ്ങളിൽ നീണ്ട ഗതാഗതക്കുരുക്കിൽ കുടുങ്ങുന്നത്. ഇതിന് സർവിസ് റോഡ് ശാസ്ത്രീയമായി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലെങ്കിൽ നിലവിലെ വൺവേ റോഡ് ഇരുവശത്തേക്കും തുറന്നു നൽകണമെന്നും ആവശ്യമുണ്ട്. നേരത്തേ ഇരുവശങ്ങൾക്കായി ഉപയോഗിച്ചിരുന്ന റോഡാണ്. ഭാരമേറിയ ചരക്കു ലോറികളെ വഴി തിരിച്ചുവിട്ടാലും ഒരു പരിധിവരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സാധിക്കും. താഴെചൊവ്വയിൽനിന്ന് തോട്ടട നടാൽ വഴിയോ മേലെചൊവ്വ, അഞ്ചരക്കണ്ടി-തലശ്ശേരി വഴിയോ ഭാരമേറിയ വാഹനങ്ങളെ വഴി തിരിച്ചുവിടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

