കണ്ണൂർ ജില്ലയിൽ കൂടുതൽ മരണം പാമ്പു കടിയേറ്റ്; മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കാൻ പദ്ധതി
text_fieldsകണ്ണൂർ: 2020 മുതൽ 2025 വരെ കാലയളവിൽ വന്യജീവി സങ്കർഷത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കിയത് പാമ്പ് കടിയേറ്റത്. 31 മരണങ്ങളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്. ആനയുടെ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കാട്ടുപന്നി ശല്യം ഇതിനോടകം റിപ്പോർട്ട് ചെയ്തു കഴിഞ്ഞിട്ടുണ്ട്.
90 ശതമാനം പഞ്ചായത്തുകളിലും കുരങ്ങിന്റെ ശല്യവും 85 ശതമാനം പഞ്ചായത്തുകളിലും പാമ്പിന്റെ ശല്യവും പുലിയുടെ സാന്നിധ്യവും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡി.എഫ്.ഒ അറിയിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫെറൻസ് ഹാളിൽ ചേർന്ന ജില്ലതല നിയന്ത്രണ സമിതി യോഗത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വിവിധ വകുപ്പുകളുടെ യോജിച്ചുള്ള പ്രവർത്തനത്തിന് ജില്ലതല നിയന്ത്രണ സമിതി യോഗത്തിൽ തീരുമാനമായി. തദ്ദേശ സ്ഥാപനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അടിക്കാടുകൾ തെളിക്കുക, കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ ഭൂമി വൃത്തിയാക്കുക, ഫെൻസിങ് സ്ഥാപിക്കുക, നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിന് വളന്റിയർമാർക്ക് പരിശീലനം നൽകുക, ലൈസൻസോടുകൂടിയ തോക്ക് കൈവശമുള്ള വ്യക്തികളുടെ ലിസ്റ്റ് തയാറാക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്.
പാമ്പുകടിയേറ്റുള്ള മരണനിരക്ക് കുറക്കുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ആന്റി വെനം സൂക്ഷിക്കുന്നതിന് ആരോഗ്യവകുപ്പിന് നിർദേശം നൽകി. വനപ്രദേശത്തോട് ചേർന്ന് വാറ്റ് തടയുന്നതിന് എക്സൈസ് വകുപ്പിന്റെ പരിശോധന കർശനമാക്കുന്നതിനും തീരുമാനമായി. വനപ്രദേശത്തോട് ചേർന്ന് വാഴ, തെങ്ങ് കവുങ്ങ് പോലുള്ള കൃഷികൾ ചെയ്യുന്നത് വന്യമൃഗങ്ങളെ ആകർഷിക്കും. ഇത്തരം കൃഷികൾ ഒഴിവാക്കുന്നതിന് കർഷകർക്കിടയിൽ ബോധവത്കരണം നടത്തുന്നതിനും തേനീച്ച വളർത്തൽ പോലെയുള്ള കൃഷി രീതികൾ പരീക്ഷിക്കുന്നതിനും കൃഷി വകുപ്പിന് നിർദേശം നൽകി.
അടിയന്തര ഘട്ടങ്ങളിൽ വനംവകുപ്പിന് മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന് നടപടിയെടുക്കുക, നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിനും കൂടുവെച്ച് പിടിക്കുന്നവയെ നീക്കം ചെയ്യുന്നതിനും സാഹചര്യമൊരുക്കുന്നതിന് പൊലീസ് ഇടപെടൽ കാര്യക്ഷമമാക്കുക എന്നീ നിർദേശങ്ങളും യോഗം അംഗീകരിച്ചു.
വനം വകുപ്പ് തയാറാക്കിയ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ പ്ലാനിന് മന്ത്രിയും ജില്ല കലക്ടറും അടങ്ങുന്ന സമിതി അംഗീകാരം നൽകി. യോഗത്തിൽ ഡി.എഫ്.ഒ എസ്. വൈശാഖ് വിഷയാവതരണം നടത്തി. അഗ്രിക്കൾച്ചർ ഡെപ്യൂട്ടി ഡയക്ടർ വിഷ്ണു എസ്. നായർ, സോഷ്യൽ ഫോറസ്ട്രി കണ്ണൂർ ഡെപ്യുട്ടി കൺസർവേറ്റർ ജോസ് മാത്യു, ആറളം വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, പി.ഡബ്ല്യൂ.ഡി ബിൽഡിങ്സ് എക്സിക്യുട്ടിവ് എൻജിനീയർ ഷാജി തയ്യിൽ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ കണ്ണൂർ റൂറൽ സി.വി. ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

