മേലെചൊവ്വ അടിപ്പാത; കെട്ടിടം പൊളിക്കാൻ സാങ്കേതിക കുരുക്ക്
text_fieldsകണ്ണൂർ: മേലെചൊവ്വ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കൽ നടപടികൾക്ക് സാങ്കേതിക കുരുക്ക്. റോഡിന് അടിയിലൂടെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പോകുന്നതിനാലാണ് കെട്ടിടം പൊളി കരാർ നൽകുന്നത് നീളുന്നത്. ഈ പൈപ്പ് ലൈൻ മാറ്റിസ്ഥാപിക്കേണ്ട പ്രവൃത്തികൂടി കരാറിൽ ഉൾപ്പെടുത്തേണ്ടതിനാലാണ് നടപടികൾ വൈകുന്നത്. എത്രയുംവേഗം സാങ്കേതികത്വം പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.
കരാറായശേഷം 45 ദിവസത്തിനുള്ളൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റും. അടിപ്പാതക്ക് ആവശ്യമായ മുഴുവൻ സ്ഥലവും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.
52 സെന്റ് സ്ഥലവും 51 കെട്ടിടങ്ങളും 15.30 കോടി രൂപ ചെലവിലാണ് ഏറ്റെടുത്തത്. കണ്ണൂർ-തലശ്ശേരി റൂട്ടിൽ മേലെചൊവ്വ ജങ്ഷനിൽ 310 മീറ്റർ നീളത്തിലും ഒമ്പതു മീറ്റർ വീതിയിലുമാണ് അടിപ്പാത നിർമാണം. രണ്ട് അരികിലും 5.5 മീറ്റർ വീതിയിൽ സർവിസ് റോഡും ഒന്നരമീറ്ററിൽ നടപ്പാതയുമുണ്ടാകും.
കെട്ടിട വാടകക്കാർക്ക് രണ്ടു ലക്ഷം രൂപ പുനഃസ്ഥാപന അലവൻസും തൊഴിൽനഷ്ടമായവർക്ക് ആറു മാസത്തേക്ക് 6000 രൂപ വീതം ഉപജീവനബത്തയും അനുവദിച്ചിരുന്നു.
നേരത്തേ 16.39 കോടിക്ക് ആറുമാസത്തിനകം നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് കരുതിയതെങ്കിലും നിർമാണചെലവ് ഉയർന്നതോടെ നിലവിൽ 19.20 കോടിയുടേതാണ് എസ്റ്റിമേറ്റ്. ഇതിന് അംഗീകാരം ലഭിച്ചു.
2016ലെ ബജറ്റിലാണ് അടിപ്പാത അനുവദിച്ചത്. 27.59 കോടി രൂപ സ്ഥലമേറ്റെടുക്കാൻ അനുവദിച്ചിരുന്നു. ഭൂമിയേറ്റെടുക്കൽ സർവേയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്നതിനാൽ പ്രതീക്ഷിച്ച സമയത്ത് നടപടികൾ പൂർത്തിയാക്കാനായില്ല.
നിയമസഭ തെരഞ്ഞെടുപ്പ് വിജ്ഞാപനംകൂടി വന്നതോടെ നടപടികൾ വൈകി. നഷ്ടപരിഹാരത്തുക സംബന്ധിച്ച് അവ്യക്തതയുള്ളതിനാൽ അടിപ്പാത നിർമാണത്തിനായി പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ കണക്കെടുപ്പിനെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ തുടർച്ചയായി മേലെചൊവ്വയിലെ വ്യാപാരികൾ തടഞ്ഞിരുന്നു. എളയാവൂർ, കണ്ണൂർ ഒന്ന് വില്ലേജുകളിലായാണ് സ്ഥലം ഏറ്റെടുത്തത്. 160ഓളം പേരെയും അവരുടെ കുടുംബങ്ങളെയും പദ്ധതി ബാധിക്കാനിടയുണ്ടെന്നാണ് പഠനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

