മട്ടന്നൂരിലെ ഗതാഗത പരിഷ്കരണം ആദ്യദിനം വിജയകരം
text_fieldsമട്ടന്നൂരില്‍ ഗതാഗത പരിഷ്കരണം പൊലീസ് പരിശോധിക്കുന്നു
മട്ടന്നൂര്‍: നഗരത്തിലെ ഗതാഗത പരിഷ്കരണം ആദ്യദിനം വിജയകരം. പൊലീസിന്റെയും നഗരസഭ അധികൃതരുടെയും നേതൃത്വത്തില്‍ ഗതാഗത പരിഷ്കരണം ആരംഭിച്ചപ്പോള്‍ വ്യാപാരികളും ഡ്രൈവര്‍മാരും സഹകരിച്ചതോടെ ആദ്യദിനം വിജയകരമാവുകയായിരുന്നു. ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചതു പ്രകാരം ആദ്യപടിയായി നോ പാര്‍ക്കിങ് എന്ന പോലെ പാര്‍ക്കിങ് എന്ന ബോര്‍ഡ് കൂടി സ്ഥാപിക്കുന്നത് ബുധനാഴ്ച രാത്രിയോടെ പൂര്‍ത്തിയാക്കി. ഒപ്പം പാര്‍ക്കിങ്ങിനായി കൂടുതല്‍ സ്ഥലങ്ങള്‍ ഒരുക്കുകയും ചെയ്തു. പൊലീസ് സ്റ്റേഷന് പിറകിലായി തന്നെ മൂന്നിടങ്ങളിലായി വിശാല സൗകര്യമേര്‍പ്പെടുത്തി.
നഗരസഭ ചെയര്മാന് എന്‍. ഷാജിത്ത്, സി.ഐ കെ.വി. പ്രമോദ്, എസ്.ഐമാരായ പി.കെ. ജിതിന്, അബ്ദുൽ നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആദ്യദിനം ബോധവത്കരണ പ്രവൃത്തികൾ നടന്നു. വ്യാപാരികളും ഓട്ടോ-ടാക്സി തൊഴിലാളികളും യാത്രക്കാരും സഹകരിച്ചാല്‍ പൂര്‍ണ വിജയത്തിലേക്കെത്തിക്കാന്‍ കഴിയുമെന്നാണ് ട്രാഫിക്
പരിഷ്കരണ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്.
വ്യാപാര മേഖലയിൽ കച്ചവടം വർധിക്കാനും കൂടുതല്‍ ഓട്ടോ തൊഴിലാളികള്‍ക്ക് ജോലിയുണ്ടാകാനും പാര്‍ക്കിങ് സൗകര്യങ്ങള്‍ വര്‍ധിക്കേണ്ടതുണ്ട്. ഇത് നഗരസഭയുടെയും പൊലീസിന്റെയും ആവശ്യം മാത്രമായി കണ്ടാല്‍ പോരാ, പൊലീസിനെ കാണുമ്പോള്‍ പാര്‍ക്കിങ് മാറ്റുന്നതിന് പകരം പൊതുസമൂഹത്തിന്റെ ആവശ്യമായി കാണണമെന്നും നഗരസഭ ചെയര്മാന് എന്‍. ഷാജിത്ത് മാസ്റ്റര്‍ പറഞ്ഞു.
പരിഷ്കരണം സംബന്ധിച്ച് പരിശോധിച്ച് ഏതെങ്കിലും കാര്യത്തില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അത് പരിഗണിക്കും. പൊതുജനങ്ങള്‍ക്കും ഈ വിഷയങ്ങളില്‍ പരാതികള്‍ അറിയിക്കാമെന്നും അദ്ദേഹം അറിയിച്ചു.