കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര സർവിസുകൾ കുറയുന്നു
text_fieldsമട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര സർവിസുകൾ കുറക്കാനൊരുങ്ങി എയർഇന്ത്യ എക്‌സ്പ്രസും ഇൻഡിഗോയും. വിമാന ഇന്ധനത്തിന്റെ വില വർധിച്ചതും യുദ്ധം മൂലമുള്ള പ്രതിസന്ധിയും കണക്കിലെടുത്താണ് സർവിസുകളുടെ എണ്ണം കുറക്കുന്നത്. ഇൻഡിഗോ കണ്ണൂർ-ബംഗളൂരു സെക്ടറിലുള്ള മൂന്നാമത്തെ സർവിസ് 16 മുതൽ നിർത്തും.
കണ്ണൂർ-ഡൽഹി സെക്ടറിലെ പ്രതിദിന സർവിസ് ആഴ്ചയിൽ മൂന്നു ദിവസമായി ചുരുക്കും. ജൂലൈ ഒന്നു മുതലാണ് ഇൻഡിഗോ ഡൽഹി സർവിസ് കുറക്കുന്നത്. ബംഗളൂരുവിലേക്കുള്ള പ്രതിദിന സർവിസ് എയർഇന്ത്യ എക്‌സ്പ്രസ് അവസാനിപ്പിച്ചു. പ്രതിസന്ധി തുടർന്നാൽ അന്താരാഷ്ട്ര സർവിസുകളുടെ എണ്ണത്തിലും കുറവു വരുത്തിയേക്കും. ടിക്കറ്റ് നിരക്കുകൾ വർധിക്കാനും ഇതു ഇടവരുത്തും.
വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിലെ ഇടിവും തുടരുന്നു. എയർപോർട്ട് അതോറിറ്റിയുടെ കണക്ക് പ്രകാരം ഏപ്രിൽ മാസം 18249 അന്താരാഷ്ട്ര യാത്രക്കാരാണുള്ളത്. കഴിഞ്ഞ വർഷം ഏപ്രിലിൽ 94249 യാത്രക്കാരുണ്ടായിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് ഗൾഫ് സർവിസുകൾ വെട്ടിക്കുറച്ചതാണ് തിരിച്ചടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

