കനത്ത ചൂടിലും ആയിരങ്ങളൊഴുകി
text_fieldsകണ്ണൂർ: അവസരങ്ങളുടെ അനന്തസാധ്യതകൾ പങ്കുവെച്ച് കണ്ണൂർ കലക്ടറേറ്റ് മൈതാനത്തിൽ തുടക്കമായ മാധ്യമം എജുകഫെയിൽ കനത്ത ചൂടിനെ വകവെക്കാതെ എത്തിയത് ആയിരങ്ങൾ. പ്രത്യേകം സജ്ജമാക്കിയ ശീതീകരിച്ച വിശാലമായ പന്തലിൽ രജിസ്ട്രേഷനായി രാവിലെ മുതൽ നിരവധി വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുമാണ് എത്തിയത്. മുൻകൂട്ടി ഓൺലൈനായും എജുകഫെ വേദിയിൽ നേരിട്ടും രജിസ്ട്രേഷന് സൗകര്യം ഒരുക്കിയിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള കൗൺസലിങ്ങുകളിലും കരിയർ ഗൈഡൻസ് ക്ലാസുകളിലും പങ്കെടുക്കാൻ വിദ്യാർഥികളും രക്ഷിതാക്കളും ഒഴുകിയെത്തി. നിർമിത ബുദ്ധിയുടെ കാലത്തെ അവസരങ്ങൾ, മെഡിക്കൽ, കോമേഴ്സ്, എൻജിനീയറിങ് തുടങ്ങിയ മേഖലകളിലെ സാധ്യതകൾ പങ്കുവെക്കുന്ന വിവിധ സെഷനുകളിൽ നിറഞ്ഞ സദസ്സായിരുന്നു.
കേരളത്തിന് അകത്തും പുറത്തും വിദേശത്തുമുള്ള സർവകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്റ്റാളുകൾ, മെഡിക്കൽ-എൻജിനീയറിങ് എൻട്രൻസ്, അക്കൗണ്ടിങ്, സി.എ, സി.എം.എ, അനിമേഷൻ, ബിസിനസ്, മൊബൈൽ ഫോൺ ടെക്നോളജി തുടങ്ങിയ മേഖലകളെക്കുറിച്ച് അറിവേകുന്ന സ്റ്റാളുകൾ എന്നിവയിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും തിരക്കായിരുന്നു. കോഴ്സുകളെക്കുറിച്ചും പഠനാവസരങ്ങളെപ്പറ്റിയും അറിയാൻ കുട്ടികൾ മത്സരിച്ചു. സക്സസ് ചാറ്റും വിവിധ സെഷനുകളും ഹൃദ്യമായി. കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ കൈയിലെടുത്ത പ്രഭാഷകൻ വി.കെ. സുരേഷ് ബാബുവിന്റെ വാക്കുകൾ നിറഞ്ഞ കൈയടികളോടെ സദസ്സ് ഏറ്റെടുത്തു. ശനിയാഴ്ച വിവിധ ടോപ്പേഴ്സ് ടോക്ക് സംവാദം, സൗജന്യ കൗൺസലിങ് സേവനം എന്നിവയുണ്ടാകും. സൈക്കോളജിസ്റ്റുകളായ അമീന സിത്താര, കെ.പി. നവ്യ, അനൈന വിനോദ്, ഡോ. ഹംസ പറമ്പിൽ, സി.എം മഹറൂഫ്, ജിതിൻ അനു ജോസ്, യാസർ ഖുതുബ്, ഡോ. റാഷിദ് ഗസ്സാലി എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.