കപ്പയിൽനിന്നു മദ്യം; കപ്പ പുഴുങ്ങി പ്രതിഷേധം
text_fields‘മരച്ചീനി വിശപ്പടക്കാനുള്ള ഭക്ഷണമാണ്, മദ്യം ഉണ്ടാക്കാനുള്ളതല്ല’ എന്ന മുദ്രാവാക്യമുയർത്തി കേരള മദ്യനിരോധന സമിതി കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത കണ്ണൂർ രൂപതാ ബിഷപ് ഡോ. അലക്സ് വടക്കുംതല കൂട്ടായ്മക്കെത്തിയവർക്ക് കപ്പ നൽകിയപ്പോൾ
കണ്ണൂർ: സംസ്ഥാന സർക്കാറിന്‍റെ കപ്പയിൽനിന്നു മദ്യം ഉൽപാദിപ്പിക്കാനുള്ള നീക്കത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി മദ്യനിരോധന സമിതി. കലക്ടറേറ്റ് പടിക്കലാണ് കപ്പയിൽനിന്നു മദ്യം ഉൽപാദിപ്പിക്കാനുള്ള നീക്കത്തിനെതിരെ കപ്പ പുഴുങ്ങി പ്രതിഷേധിച്ചത്.
കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല, പ്രതിഷേധക്കാരായ അമ്മമാർ സമര പന്തലിൽ തയാറാക്കിയ കപ്പയും ചമ്മന്തിയും പൊതു ജനങ്ങൾക്കും സമരഭടന്മാർക്കും വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.കപ്പ സാധാരണക്കാരന്റെ ഭക്ഷണമാണെന്നും അത് മദ്യനിർമാണത്തിനു ഉപയോഗിച്ച് അപമാനിക്കരുതെന്നും സർക്കാറിന്റെ വികലമായ ഇത്തരം കാഴ്ചപ്പാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ വനിത കൺവീനർ ഐ.സി. മേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ആർട്ടിസ്റ്റ് ശശികല, സിസ്റ്റർ മേരി വല്ലനാട്ട്, ഡോ. സുരേന്ദ്രനാഥ്, കെ.വി. രവീന്ദ്രൻ, ഉമ്മർ വിളക്കോട്, സുബൈദ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

