കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കണം: എൽ.ഡി.എഫ് ബഹുജന സദസ്സ് ജൂൺ എട്ടിന്
text_fieldsകണ്ണൂർ: കേന്ദ്രസർക്കാർ കണ്ണൂർ വിമാനത്താവളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, വിദേശ വിമാന സർവിസിന് അനുവാദം നൽകുക എന്നീ ആവശ്യങ്ങളുമായി ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ എൽ.ഡി.എഫ് ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജൂൺ എട്ടിന് രാവിലെ 10ന് മട്ടന്നൂരിൽ ജനപ്രതിനിധികളും പ്രവർത്തകരും പങ്കെടുക്കുന്ന ബഹുജന സദസ്സ് സംഘടിപ്പിക്കും.
വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്നവർ വലിയ തോതിലുള്ള പ്രദേശമാണ് വടക്കൻ മലബാർ മേഖല. കുടക് പ്രദേശത്തെ വലിയൊരു വിഭാഗം ജനങ്ങളും വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്നു. ഇവർക്കെല്ലാം ആശ്രയിക്കാവുന്ന വിമാനത്താവളമെന്ന നിലയിലാണ് എൽ.ഡി.എഫ് സർക്കാർ കണ്ണൂരിൽ വിമാനത്താവളത്തിന് തുടക്കം കുറിച്ചത്. ഏറ്റവും വലിയ സ്വേ അടക്കമുള്ള സൗകര്യങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള റൺവേ ദീർഘിപ്പിക്കുന്നതിനും ആലോചിക്കുന്നുണ്ട്. എന്നാൽ കണ്ണൂർ വിമാനത്താവളത്തിന് സഹായകരമായ നിലപാടല്ല കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് യോഗം വിലയിരുത്തി.
സി.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. എം.വി. ജയരാജൻ, വി.കെ. ഗിരിജൻ, ബാബുരാജ് ഉളിക്കൽ, കെ. സുരേശൻ, പി. കുഞ്ഞിക്കണ്ണൻ, കെ.കെ. ജയപ്രകാശ്, ഇ.പി.ആർ. വേശാല, ഹമീദ് ചെങ്ങളായി, ജോജി ആനിത്തോട്ടം, കെ.പി. അനിൽ കുമാർ, ജോസ് ചെമ്പേരി, രതീഷ് ചിറക്കൽ, കെ.സി. ജേക്കബ്, പി.പി. അനന്തൻ എന്നിവർ സംസാരിച്ചു. കൺവീനർ എൻ. ചന്ദ്രൻ സ്വാഗതം പറഞ്ഞു