കെ.പി.സി.സി ഭാരവാഹിപ്പട്ടിക; സതീശൻ പാച്ചേനി പുറത്ത്; കണ്ണൂരിൽനിന്ന് സോണി മാത്രം
text_fieldsഅഡ്വ. സോണി സെബാസ്റ്റ്യൻ
കണ്ണൂർ: കെ.പി.സി.സി ഭാരവാഹിപ്പട്ടികയിൽ ഇടംനേടിയവരിൽ കണ്ണൂരിൽനിന്ന് അഡ്വ. സോണി സെബാസ്റ്റ്യൻ മാത്രം. കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്തേക്കാണ് അദ്ദേഹത്തെ പരിഗണിച്ചിരിക്കുന്നത്.
കെ.പി.സി.സി ഭാരവാഹിപ്പട്ടികയിൽ ജില്ലയുടെ പ്രാതിനിധ്യം ഒന്നായി ചുരുങ്ങി. മുമ്പ് അഞ്ച് ജനറൽ സെക്രട്ടറിമാരുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് സോണി സെബാസ്റ്റ്യനിൽ മാത്രമായി ചുരുങ്ങി.
അതേ സമയം, മുൻ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും അതുണ്ടായില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ ഇരിക്കൂറിൽ ഐ വിഭാഗം നേതാവ് അഡ്വ. സജീവ് ജോസഫിനെ മത്സരിപ്പിക്കാൻ നേതൃത്വം തീരുമാനിച്ചതിനെ തുടർന്ന് എ വിഭാഗം നേതാവ് സോണി സെബാസ്റ്റ്യൻ നേതൃത്വവുമായി ഇടഞ്ഞുനിന്നിരുന്നു.
തുടർന്ന് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾ ഇടപെട്ടാണ് സോണിയെയും എ വിഭാഗം നേതാക്കളെയും അനുനയിപ്പിച്ചത്. കെ.പി.സി.സി പുനഃസംഘടന വരുമ്പോൾ പരിഗണിക്കാമെന്ന് അന്ന് ഉറപ്പും നൽകിയിരുന്നു.
സജീവ് ജോസഫിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനവും സോണി രാജിെവച്ചിരുന്നു. എന്നാൽ, അന്ന് തഴയപ്പെട്ടതിെൻറ പരിഹാരമായാണ് ഇന്ന് പാർട്ടി ജനറൽ സെക്രട്ടറി ചുമതല നൽകിയിരിക്കുന്നത്. മാർക്കറ്റ് ഫെഡ് ചെയർമാനുമാണ് സോണി സെബാസ്റ്റ്യൻ. അതേസമയം, പുനഃസംഘടനയിൽ മുൻ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയെ തഴഞ്ഞതിലും പാർട്ടിയിൽ ശക്തമായ പ്രതിഷേധമുണ്ട്.
ഡി.സി.സി പ്രസിഡൻറ് സ്ഥാനമൊഴിഞ്ഞെങ്കിലും സംഘടനാപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന പാച്ചേനിക്ക് പുനഃസംഘടനയിൽ പരിഗണിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, മുൻ ജില്ല അധ്യക്ഷന്മാരെ വീണ്ടും പരിഗണിക്കേണ്ടതില്ലെന്ന തീരുമാനമാണ് അദ്ദേഹത്തിന് വിനയായത്. എങ്കിലും, മുൻ ഡി.സി.സി പ്രസിഡൻറ് എന്ന നിലയിൽ നിർവാഹകസമിതി അംഗത്തിൽ പ്രത്യേക ക്ഷണിതാവായി അദ്ദേഹം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

