വേണമെങ്കിൽ ഡ്രാഗൺ ഫ്രൂട്ട് ഇവിടെയും വിളയും
text_fieldsകൊട്ടിയൂർ വെങ്ങലോടി സ്വദേശി മനോജിന്‍റെ കൃഷിയിടത്തിൽ വിളഞ്ഞ ഡ്രാഗൺ ഫ്രൂട്ട്
കേളകം: വിദേശത്തും നാട്ടിലുംതാരമായ ഡ്രാഗൺ ഫ്രൂട്ട് മലയോരത്തും വിളഞ്ഞതിൻ്റെ സന്തോഷത്തിലാണ് കൊട്ടിയൂർ വെങ്ങലോടി സ്വദേശി വെള്ളമാക്കൽ വി.ജെ മനോജ്. ഈ സിസണിൽ 50 കിലോയോളം ഡ്രാഗൺ ഫ്രൂട്ടാണ് ഉദ്പാദിപ്പിച്ചത്. 25 കിലോയോളം വിൽക്കുകയും ചെയ്തു. ഈ പഴം ഒട്ടേറെ പോഷകമൂല്യങ്ങളുടെ കലവറയാണെന്ന് മനോജ് പറയുന്നു.ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിനുകൾ, കാൽസ്യം, സോഡിയം, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ് ഡ്രാഗൺ ഫ്രൂട്ട്. പഞ്ചസാരയുടെ അളവ് കുറവായതിനാൽ പ്രമേഹരോഗികൾക്കും ഇത് കഴിക്കാം. വിയറ്റ്നാമിലും കംബോഡിയയിലും ഈ ഫലം കൃഷി ചെയ്യുന്നു. വിയറ്റ്നാമിൽ നിന്ന് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്.
പൂ വിരിഞ്ഞ് കായ് ഉണ്ടായാൽ 30 ദിവസം കൊണ്ട് ഇവ പഴുത്ത് പാകമാകും. പഴങ്ങൾ ചുവപ്പ്, മഞ്ഞ, വെള്ള, വയലറ്റ് നിറങ്ങളിൽ ലഭ്യമാണ്. അവയിൽ, മഞ്ഞ ഇനം മറ്റുള്ളവയേക്കാൾ മധുരമുള്ളതാണ്. ഡ്രാഗൺ പഴത്തിന് ജൈവ വളങ്ങൾ മാത്രമേ ആവശ്യമുള്ളൂ. അപൂർവമായാണ് രോഗങ്ങൾ ബാധിക്കുന്നത്. നിലവിൽ കേരളത്തിൽ ഇറക്കുമതി ചെയ്യുന്ന ഡ്രാഗൺ ഫ്രൂട്ടുകളാണ് വിപണനത്തിന് എത്തുന്നത്.
മനോജിൻ്റെ തോട്ടത്തിൽ നല്ലവണ്ണം പഴുത്ത് പാകമായ ഡ്രാഗൺ ഫ്രൂട്ട് പഴങ്ങളാണ് വിപണനത്തിന് എടുക്കുന്നത്. 250- മുതൽ 350 രൂപ വരെ കിലോക്ക് വില ലഭിക്കുന്നുണ്ട്. തൈകൾക്കാണ് ആവശ്യക്കാർ ഏറെ - 100 രൂപയ്ക്കാണ് തൈകൾ വിൽക്കുന്നത്. പലോറ, അമേരിക്കൽ ബ്യൂട്ടി തുടങ്ങി അഞ്ച് വ്യത്യസ്ത ഇനങ്ങൾ മനോജിൻ്റെ തോട്ടത്തിലുണ്ട് .