പാരമ്പര്യത്തിന്റെ രുചിക്കൂട്ടുമായി പയ്യന്നൂരമ്പലത്തിൽ ഇന്ന് കളഭസദ്യ
text_fieldsപയ്യന്നൂര്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് പാചകവിദഗ്ധര്‍ കുറിച്ചിട്ട സാധനങ്ങളും അവരുടെ രുചിക്കൂട്ടുകളുമായി പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലെ കളഭസദ്യ ബുധനാഴ്ച നടക്കും. ഉച്ചയോടെ കളഭചാര്‍ത്ത് ഉത്സവം കഴിഞ്ഞാല്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് കളഭസദ്യ നല്‍കും. കത്തിച്ചാമ്പലായ ക്ഷേത്രം താഴക്കാട്ടുമനയിലെ അമ്മ തിരുമുമ്പിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മിച്ച് പ്രതിഷ്ഠ നടത്തിയ മേടമാസത്തിലെ അത്തം നാളിലാണ് പയ്യന്നൂര്‍ പെരുമാളുടെ കളഭച്ചാര്‍ത്ത് നടക്കുക. ആറടി ഉയരമുള്ള സുബ്രഹ്‌മണ്യന്റെ പ്രതിഷ്ഠക്ക് കളഭം ചാര്‍ത്തുന്നതിന് ഉപയോഗിക്കേണ്ട സാധനങ്ങള്‍ അന്നുതന്നെ നിശ്ചയിച്ചുനല്‍കിയിരുന്നു. ഒപ്പം കളഭസദ്യയുടെ വിഭവങ്ങളും അതില്‍ ചേര്‍ക്കേണ്ട സാധനങ്ങളും എന്തൊക്കെയാണെന്നും തീരുമാനിച്ചിരുന്നു.
അതനുസരിച്ചാണ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ക്ഷേത്രത്തിലെ കളഭസദ്യയുടെ വിഭവങ്ങള്‍ ഒരുക്കുന്നത്. കുഞ്ഞിമംഗലം മാങ്ങ ഉപയോഗിച്ചുള്ള മാമ്പഴ പുളിശ്ശേരിയും കായയും ചേനയും തേങ്ങയും ചേര്‍ത്ത് വറുത്തെലിശ്ശേരിയും ഓലനും കുമ്പളങ്ങ പച്ചടിയും മത്തന്‍ പച്ചടിയും പുളിയിഞ്ചിയും അച്ചാറും വറവും വറുത്തുപ്പേരിയും ശര്‍ക്കര ഉപ്പേരിയും ചേമ്പ് ഉപ്പേരിയും ചേന ഉപ്പേരിയും മോരും പഴവും പരിപ്പുപ്രഥമനും ഉള്‍പ്പെട്ടതാണ് കളഭസദ്യ. ഇത് മാറ്റം വരുത്താതിരിക്കാന്‍ കറിക്കരിഞ്ഞ സദ്യയാണ് ഒരുക്കുന്നത്. പാചകവിദഗ്ധന്‍ നീലേശ്വരം പള്ളിക്കര പുതിയില്ലത്ത് സത്യേശ്വരൻ എമ്പ്രാന്തിരിയുടെ നേതൃത്വത്തിലാണ് ഇത്തവണ കളഭസദ്യ ഒരുക്കുന്നത്. സഹായികളായി കൂടെയുള്ളത് ശ്രീകുമാർ വാര്യർ, ശ്രീനിവാസൻ, പുതുമന ശങ്കരനാരായണൻ, മുരളീകൃഷ്ണൻ വാര്യർ, രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, എം. കൃഷ്ണപ്പൊതുവാൾ, നീലമന കൃഷ്ണൻ നമ്പൂതിരി എന്നിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

